ഉന്നാവോ ബലാത്സംഗം; ബിജെപി എംഎല്‍എക്കെതിരെ പോക്‌‌‌‌‌‌സോ ചുമത്തി കേസെടുത്തു

ഉന്നാവോ ബലാത്സംഗക്കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്കാറിനെതിരെ കേസെടുത്തു. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ കനത്ത വീഴ്ചയെ തുടര്‍ന്ന് യോഗി സര്‍ക്കാരിന് കേസ് സി.ബി.ഐയ്ക്ക് കൈമാറി.

യോഗി സര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പെണ്‍കൂട്ടി മാനഭംഗത്തിനിരയായ സംഭവത്തില്‍ ജനകീയ പ്രതിഷേധം ഫലം കണ്ടിരിക്കുകയാണ്. ആരോപണ വിധേയനായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്കാറിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായി.

കേസ് സി.ബി.ഐയ്ക്ക് കൈമാറികൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. മാനഭംഗത്തിനു പുറമേ പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണവും സി.ബി.ഐ അന്വേഷിക്കും. കേസിന്റെ മുഴുവന്‍ വിവരങ്ങളും സി.ബിഐക്ക് കൈമാറണമെന്ന് മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടു.

പൊലീസിന്റെ ഭാഗത്തു നിന്നും ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നും വിഷയത്തില്‍ വന്‍ വീഴ്ചകള്‍ സംഭവിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലാ ആശുപത്രിയില്‍ ഉണ്ടായ വീഴ്ചയെ കുറിച്ച് ജില്ലാ മജിസ്ട്രേറ്റും പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലഖ്നൗ സോണ്‍ എ.ഡി.ജി.പി രാജീവ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ ഇതിനകം സസ്പെന്റ് ചെയ്തു.

മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പിതാവിന് വൈദ്യസഹായം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.

പെണ്‍കുട്ടിയുടെ പരാതി അവഗണിച്ച സഫിപുര്‍ സി.ഐയേയും സസ്പെന്റു ചെയ്തു. ബി.ജെ.പി എം.എല്‍.എയും കൂട്ടാളികളും മാനഭംഗപ്പെടുത്തിയെന്ന് കാണിച്ച് പെണ്‍കുട്ടി നല്‍കിയ പരാതി പോലീസ് അവഗണിച്ചപ്പോള്‍ തനിക്ക് നീതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

പ്രതിഷേധം ശക്തമായതോടെ യോഗി സര്‍ക്കാര്‍ പ്രതിസന്ധിയിലായി.തുടര്‍ന്ന് അന്വേഷണ നടപടികള്‍ ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്കാറിനെതിരെ സഹോദരന്‍ കുല്‍ദീപ് സിംഗിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here