ജമ്മുകശ്‌മീരിലെ കത്‌വ ഗ്രാമത്തിലെ എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍.
രസാന ഗ്രാമത്തിലെ നാടോടികളായ ബഖര്‍വാല്‍ മുസ്ലീംകളെ ആട്ടിയോടിക്കാന്‍ വേണ്ടിയാണ് എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നതെന്ന് കുറ്റപത്രം. 22 സാക്ഷികളേയും അന്വേഷണ തെളിവുകളേയും അടിസ്ഥാനമാക്കി പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരം.
എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലാന്‍ കാരണമായി പ്രതികള്‍ പറയുന്നത്, ബഖര്‍വാല്‍ മുസ്ലീംകള്‍ പശുവിനെ കൊല്ലാറുണ്ട് എന്ന വിചിത്രന്യായമാണെന്ന് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
മുന്‍ റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ജി റാം, മകന്‍ വിശാല്‍, മരുമകന്‍(പ്രായപൂര്‍ത്തി ആയിട്ടില്ല) , സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദുട്ട, കോണ്‍സ്റ്റബിള്‍ പര്‍വേശ് കുമാര്‍ എന്നിങ്ങനെ എട്ടു പ്രതികള്‍ ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്.
എട്ടു പേരടങ്ങുന്ന സംഘം ഭീകര സംഭവം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിന്റെ വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷമായിരുന്നു തലയ്ക്കടിച്ചു കൊന്നത്.
കൊലപാതകത്തിനും മുമ്പ് നിരവധി തവണ കുട്ടി ബലാത്സംഗത്തിനിരയായി. ഈ ക്രൂരകൃത്യം നടത്തുന്നതിന് വേണ്ടി സഞ്ജി റാമിന്റെ മകനെ മീററ്റില്‍ നിന്നും വിളിച്ചു വരുത്തി. ജമ്മു കശ്‌മീര്‍ പൊലീസ് ക്രൈംബ്രാഞ്ച് ചീഫ് ജുഡീഷ്യല്‍ മജിസ്റ്റ്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
രസാന ഗ്രമത്തിലുള്ള ബഖര്‍വാല്‍ മുസ്ലീംകളെ ഇല്ലാതാക്കാന്‍ വേണ്ടി നടത്തിയ ക്രൂരകൃത്യമാണ് എട്ടുവയസുകാരിയുടെ കൊലപാതകം. സഞ്ജി റാം തന്റെ സമുദായത്തില്‍പ്പെട്ടവരോട് ബഖര്‍വാല്‍ മുസ്ലീംകളെ ഇല്ലാതാക്കണം എന്ന് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. ബഖര്‍വാല്‍ മുസ്ലീംകളോടുള്ള അടങ്ങാത്ത വിരോധമാണ് ഇത്തരത്തിലൊരു കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
റസാന ഗ്രാമത്തിലെ ദേവിസ്ഥാന്‍ (ചെറിയ ക്ഷേത്രം)ത്തിന്റെ മേല്‍നോട്ടക്കാരായ സഞ്ജിറാം ആണ് കുട്ടിയെ തട്ടികൊണ്ട് പോകുന്നത് മുതല്‍ കൊലപാതം വരെയുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്തത്.സംഭവത്തിനു ശേഷം കേസ് മൂടിവെക്കാനും തങ്ങളെ രക്ഷിക്കാനും റാം പ്രാദേശിക പോലീസ് ഉദ്യോഗസ്ഥന് നാല് ലക്ഷം രൂപ കൈക്കൂലി നല്‍കി.
കൂടാതെ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുന്നതിനായി മകനെ മീററ്റില്‍ നിന്നും സഞ്ജി റാം വിളിച്ചു വരുത്തുകയും ചെയ്തുവെന്ന് 15 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.
ജനുവരി 10 നാണ് എട്ട് വയസ്സുകാരിയെ കാണാതാകുന്നത്. ഹിരാനഗര്‍ പോലീസ് സ്റ്റേഷനില്‍ പിതാവ് പരാതി ഫയല്‍ ചെയ്തു. കുതിരകളെ മേയ്ക്കുന്നതിനായി ഉച്ചക്ക് 12.30 ന് പോയ പെണ്‍കുട്ടി തിരികെ വന്നില്ലെന്നായിരുന്നു പരാതി. നാല് മണിയോടെ കുതിരകള്‍ മടങ്ങിയെത്തിയിരുന്നു. ജനുവരി 17 ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
ജനുവരി ആദ്യവാരത്തില്‍ ഗൂഢാലോചന നടത്തിയ റാം മരുമകനും സ്പെഷ്യല്‍ പോലീസ് ഓഫീസറുമായ ദീപക് ഖജൂരിയയുമായി ബന്ധപ്പെട്ടു. ഖജൂരിയക്കും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു മരുമകനും റാം പ്രത്യേക ദൗത്യം ഏല്‍പ്പിച്ചു.
കൗമാരക്കാരനെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ചുമതലപ്പെടുത്തിയത്. ബാക്കി പദ്ധതി നടപ്പിലാക്കിയത് സഞ്ജി റാമും ഖജൂരിയ, അടുത്ത സുഹൃത്തായ പര്‍വേശ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.
മരുന്ന് നല്‍കി മയക്കിയാണ് പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചത്. ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് ഒളിപ്പിച്ചാണ് പ്രതികള്‍ ബലാത്സംഗം ചെയ്തിരുന്നതെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. പീഡനത്തിനു ശേഷം കൊലപ്പെടുത്താന്‍ സഞ്ജിറാം കൗമാരക്കാരനോടാണ് നിര്‍ദേശിച്ചത്.
വിശാല്‍, മറ്റൊരു പ്രതി മന്നു എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ദേവസ്ഥാനത്തുനിന്ന് സമീപത്തെ ഓവുചാലില്‍ കൊണ്ടുവന്നാണ് കൊല ചെയ്തത്. സ്ഥലത്തെത്തിയ സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ ദീപ് ഖജൂരിയ കൊലപ്പെടുത്തുന്നതിനു മുമ്പ് ബലാത്സംഗം ചെയ്തതായും കുറ്റപത്രത്തില്‍ പറയുന്നു.
കിരാത സംഭവത്തിലെ എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്ത ക്രൈം ബ്രാഞ്ച് കേസ് മൂടിവെക്കാന്‍ സഹായിച്ച ആനന്ദ് ദത്ത, തിലക് രാജ് എന്നീ പോലീസുകാരേയും കസ്റ്റഡിയിലെടുത്തിരുന്നു.
കതുവ കേസിലെ കുറ്റവാളികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ദേശീയ പതാക ഉപയോഗിച്ച് ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here