ഉന്നോവയും കത്തുവയും; ഇന്ത്യൻ ജനതയുടെ കണ്ണീരുകൊണ്ട് കുതിർന്ന മണ്ണായി മാറിയിരിക്കുകയാണ്: എംവി ജയരാജന്‍

യു.പി. യിലെയും ജമ്മുകാശ്മീരിലെയും ഈ രണ്ടു സ്ഥലനാമങ്ങൾ ഇന്ത്യൻ ജനതയുടെ കണ്ണീരുകൊണ്ട് കുതിർന്ന മണ്ണായി മാറിയിരിക്കുകയാണ്. ഡൽഹിയിൽ മുമ്പ് നടന്ന ക്രൂരമായ നരവേട്ടയെ തുടർന്ന് നിർഭയ എന്ന പേരു തന്നെ ഇരയ്ക്ക് ജനങ്ങൾ കല്പിച്ചു നൽകി.

സഹോദരിമാർ വേട്ടയാടപ്പെടേണ്ട ഇരകളല്ലെന്നും നിർഭയമായി നേരിടേണ്ടതാണെന്നും ഡൽഹിയിലെ പെൺവേട്ടയെ തുടർന്ന് നമ്മളെല്ലാം ഉറക്കെ പ്രഖ്യാപിച്ചു. ബി.ജെ.പി. എം.എൽ.എ. കുൽദീപ് സിംഗ് സെൻഗാർ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യുക മാത്രമല്ല, ആ കുടുംബമാകെ വഴിയാധാരമാക്കപ്പെടുകയും ചെയ്തു.

നീതി തേടിയാണ് ഇരയും കുടുംബവും യു.പി.യുടെ തലസ്ഥാനനഗരിയിലെത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലേക്ക് അവർ മാർച്ച് ചെയ്തു. ഇരയുടെ പിതാവ് പപ്പു സിങ്ങിന്റെ ജീവനാണ് അതിന് ബലിയർപ്പിക്കേണ്ടിവന്നത്. കുടുംബത്തെ പോലീസ് തടങ്കലിലാക്കുകയും ചെയ്തു.

ഹോട്ടൽ മുറിയാണെങ്കിലും ജയിലിൽ അടക്കപ്പെട്ടതുപോലെ. കുടിവെള്ളം പോലും നൽകിയില്ല. മൊബൈൽ ഫോൺ റീച്ചാർജ്ജ് ചെയ്യാൻ അനുവദിക്കാത്തതുമൂലം പുറംലോകവുമായുള്ള ബന്ധവുമറ്റു. എം.എൽ.എ. പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് യാതൊരു തെളിവുമില്ലെന്ന് കോടതിയിൽ യു.പി. സർക്കാർ സത്യവാങ് മൂലം പോലും നൽകി പരിഹാസ്യരായി.

ക്രൂരമായ ഈ വേട്ടയാടൽ എന്തിനെന്ന് ബിജെപി നേതൃത്വവും ഭരണകൂടവും വ്യക്തമാക്കുമോ? അലഹബാദ് ഹൈക്കോടതി എം.എൽ.എ. അടക്കമുള്ള പ്രതികളെ അറസ്റ്റുചെയ്യാത്തതിൽ ഉത്കണ്ഠ രേഖപ്പെടുത്തി. കേസ് തേച്ചുമാച്ചു കളയുന്ന പോലീസ് അന്വേഷണത്തിൽ അസംതൃപ്തി രേഖപ്പെടുത്തിയ കോടതിയാവട്ടെ, സിബിഐ അന്വേഷണത്തിനുപോലും കോടതി ഉത്തരവിട്ടു.

പെൺകുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണത്തിൽ ഒരാളെപ്പോലും അറസ്റ്റുചെയ്തില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ 14 മുറിവുകളുണ്ടെന്ന് വ്യക്തമായിട്ടും ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിച്ചില്ല. ചുരുക്കത്തിൽ യു.പി.യിലെ സംഘപരിവാർ ഭരണം ഇരകളോടൊപ്പമല്ല, വേട്ടക്കാരോടൊപ്പമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.

കത്തുവയിൽ 8 വയസ്സുകാരിയെയാണ് ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നത്. അതാവട്ടെ, ഒരു പൂജാരിയുടെയും മക്കളുടെയും നേതൃത്വത്തിൽ. ചുരുക്കത്തിൽ സംഘപരിവാർ ഭരണത്തിൽ നിർഭയമാർ വീണ്ടും സൃഷ്ടിക്കപ്പെടുകയാണ്. സാഡിസ്റ്റുകൾ പോലും ചെയ്യാൻ മടിക്കുന്ന ക്രൂരത, മൃഗങ്ങൾ പോലും നാണിച്ചുപോകുന്ന മൃഗീയത. ഇന്ത്യൻ സ്ത്രീത്വത്തിനാണ് മുറിവേൽക്കുന്നത്.

തലസ്ഥാനനഗരി അർദ്ധരാത്രി സമരകേന്ദ്രമായി മാറുകയാണ്. ഈ പെൺവേട്ടകൾക്കെതിരെ നടപടികളുണ്ടാവുന്നില്ലെങ്കിൽ ഇന്നത്തെ മെഴുകുതിരി നാളങ്ങൾ സംഘപരിവാരത്തെ ചുട്ടെരിക്കാൻ പോന്ന അഗ്നിജ്വാലകളായി വളരുകതന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News