‘ഇനിയെങ്കിലും എന്നെ പൊട്ടനെന്ന് വിളിക്കരുത്;’ മിണ്ടാനാവാത്ത സജി മരിയയിലൂടെ സംസാരിച്ചു, വാക്കുകള്‍ മുറിഞ്ഞ് പൊട്ടിക്കരഞ്ഞ് മരിയ; ഫീനിക്‌സ് വേദിയുടെ കണ്ണു നിറയിച്ച് സജി തോമസ്

വിമാനം ആകാശമുട്ടെ പറക്കുമ്പോഴും, ഇപ്പോഴും സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല സജിയ്ക്ക്. ഭാര്യ മരിയയുടെ സഹായത്തോടെ സജി സംസാരിച്ചത്, ഫീനിക്‌സ് വേദിയിലുള്ളവര്‍ നിറഞ്ഞ കണ്ണുകളോടെയാണ് കേട്ടത്.

ഇത്രയൊക്കെ താന്‍ ചെയ്തിട്ടും, ആരും തന്നെ സഹായിക്കാനില്ല. ഇപ്പോഴും ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് താമസിക്കുന്നത്, മകനെ പഠിപ്പിക്കാന്‍ പണമില്ല. പലതരത്തിലുള്ള ജോലികളും ചെയ്തു. ഇപ്പോഴും ചെയ്യുന്നു.

വിമാനം പറപ്പിക്കുകയെന്നത് സ്വപ്‌നമായിരുന്നു. പണമില്ലാതെ അതു മുടങ്ങുമെന്ന അവസ്ഥ വന്നപ്പോള്‍, അതിനു വേണ്ടി സ്വന്തം സ്ഥലം പോലും വിറ്റു. എല്ലാം സ്വന്തം സ്വപ്‌നപദ്ധതിയുടെ വിജയത്തിന് വേണ്ടി.

തനിക്ക് ചെവി കേള്‍ക്കില്ലെന്നും സംസാരിക്കാന്‍ കഴിയില്ലെന്നുമേയുള്ളു. മറ്റെല്ലാം ചെയ്യാന്‍ എനിക്ക് കഴിയും. ഇനിയും പല കാര്യങ്ങളും എനിക്ക് ചെയ്യാന്‍ കഴിയും.

ജന്മനാ ബധിരനും മൂകനുമായ സജി തോമസ് എല്ലാ പരിമിതികള്‍ക്കിടയിലും സ്വപ്നം കണ്ടത് ആകാശത്തിലൂടെ പറക്കുന്ന വിമാനങ്ങളെയായിരുന്നു. ഏഴാം ക്ലാസില്‍ പഠനം നിന്നുപോയിട്ടും സജിയുടെ സ്വപ്‌നങ്ങള്‍ ചിറകടിച്ചുയര്‍ന്നു.

രണ്ട് ചലച്ചിത്രങ്ങള്‍ക്ക് നിമിത്തമായതും സജിയുടെ ജീവിതം തന്നെയായിരുന്നു. കൈരളി പീപ്പിള്‍ ടിവിയുടെ ഫീനിക്‌സ് പുരസ്‌കാരനേട്ടത്തിലെത്തി നില്‍ക്കുകയാണിന്ന് സജി. ഫീനിക്‌സ് പുരുഷവിഭാഗത്തിലാണ് സജി തോമസ് പുരസ്‌കാരനേട്ടം സ്വന്തമാക്കിയത്.

സ്വന്തമായി മൂന്ന് വിമാനങ്ങളുണ്ടാക്കി അതില്‍ പറന്നുയര്‍ന്നാണ് സജി വൈകല്യങ്ങളെ ചവറ്റുകൊട്ടയിലാക്കിയത്. മലയാളത്തിന്റെ മഹാനടനും കൈരളി ടിവി ചെയര്‍മാനുമായ മമ്മൂട്ടിയില്‍ നിന്നാണ് സജി പുരസ്‌കാരം ഏറ്റുവാങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here