മൂന്നാം ലോകമഹായുദ്ധഭീതിയില്‍ ലോകം; സിറിയയില്‍ അമേരിക്കയും സഖ്യരാജ്യങ്ങളും നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ റഷ്യയും ഇറാനും

ലോകം വീണ്ടും യുദ്ധഭീഷണിയില്‍. അമേരിക്കയുടെ നേതൃത്വത്തില്‍ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് സിറിയയില്‍ നടത്തിയ വ്യോമാക്രമണമാണ് കാര്യങ്ങള്‍ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പോലും എത്തിക്കുമെന്ന തോന്നലുണ്ടാക്കിയിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് ലോകത്തെ നടുക്കികൊണ്ട് യുഎസ് സഖ്യം സിറിയയില്‍ വ്യോമാക്രമണം നടത്തിയത്. സിറിയന്‍ സൈന്യത്തിനെതിരായ വിമതരുടെ പോരാട്ടത്തിന് കരുത്തു പകരാന്‍ വേണ്ടിയായിരുന്നു അമേരിക്കന്‍ ആക്രമണം.

യുഎസ് സഖ്യസേനയുടെ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ റഷ്യ തിരിച്ചടിക്ക് കോപ്പകൂട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി റഷ്യ രംഗത്തെത്തി. റഷ്യക്ക് പിന്തുണ പ്രഖ്യാപിച്ച് ഇറാനും കൂടി ചേര്‍ന്നതോടെ ലോകം യുദ്ധഭീഷണിയിലേക്ക് നീങ്ങിയിരിക്കുകയാണ്.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തെ എതിര്‍ക്കുന്ന വിമതര്‍ക്ക് വേണ്ടി യുഎസിന്റെ നേതൃത്വത്തില്‍ ലോകരാജ്യങ്ങള്‍ അണിനിരക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് റഷ്യ അസന്നിംഗ്ദമായി വ്യക്തമാക്കി.

വിമതര്‍ക്കെതിരെ കഴിഞ്ഞയാഴ്ച കിഴക്കന്‍ ഗൗട്ടയില്‍ സിറിയ രാസായുധ പ്രയോഗം നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം വ്യോമാക്രമണം നടത്തിയത്.

തിരിച്ചടി ഉണ്ടാകുമെന്ന് വ്യക്തമാക്കിയ റഷ്യ ആക്രമണമുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്തം യുഎസിനായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. വിഷയത്തില്‍ യുഎന്‍ ഇടപെടാത്തതെന്തുകൊണ്ടാണെന്നും യുഎസിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി ആന്റനോവ് ചോദിച്ചു.

എന്നാല്‍ അമേരിക്കന്‍ നിലപാടിന് ഒപ്പമാണെന്ന തോന്നലുണ്ടാക്കുന്ന പ്രസ്താവനയാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നല്‍കിയത്. രാജ്യാന്തര സമാധാനത്തിനും സുരക്ഷയ്ക്കും ഏറ്റവും വലിയ ഭീഷണിയാണ് സിറിയയെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

റഷ്യ ഇന്നലെ നല്‍കിയ മുന്നറിയിപ്പ് ഇങ്ങനെ

സിറിയയില്‍ വ്യോമാക്രമണം നടത്തിയാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലേക്ക് നയിക്കുമെന്ന് റഷ്യ അമേരിക്കയ്ക്ക് ഇന്നലെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിമതപട്ടണമായ സിറിയയിലെ ദ്യൂമയില്‍ സിറിയന്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചെന്ന് പ്രചരിപ്പിച്ച് സിറിയയെ ആക്രമിച്ച് കീഴടക്കാനാണ് അമേരിക്കന്‍ നീക്കം.

യുദ്ധമെന്ന അപകടം ഒഴിവാക്കാനാണ് ആദ്യം മുന്‍ഗണന നല്‍കേണ്ടതെന്ന് മോസ്‌കോയിലെ ഐക്യരാഷ്ട്രസഭാ അംബാസിഡര്‍ വാസിലി നെബന്‍സിയ പറഞ്ഞു. ആഗോളതലത്തിലുള്ള സമാധാനം തകര്‍ക്കാനാണ് അമേരിക്കയുടെ ശ്രമം. ഇപ്പോഴത്തെ സാഹചര്യം വളരെ അപകടകരമാണ്. പാശ്ചാത്യചേരി വ്യോമാക്രമണത്തിന് തയ്യാറെടുക്കുകയാണ്. എന്നാല്‍, തങ്ങളതിനെ എതിര്‍ക്കും. നിര്‍ഭാഗ്യവശാല്‍ ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ യോഗത്തിന് ശേഷം നെബന്‍സിയ പറഞ്ഞു.

പാശ്ചാത്യശക്തികളുടെ ആക്രമണനീക്കം ചര്‍ച്ചചെയ്യാന്‍ സുരക്ഷാ കൗണ്‍സില്‍ വീണ്ടും യോഗംചേരുമെന്നും അവര്‍ പറഞ്ഞു. അതേസമയം വ്യോമാക്രമണം നടത്തുന്ന കാര്യത്തില്‍ ബ്രിട്ടനും ഫ്രാന്‍സുമായി ട്രംപ് ചര്‍ച്ച നടത്തുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

സിറിയക്കുനേരെ മിസൈല്‍ ആക്രമണം ഉണ്ടാകാനുള്ള സാധ്യത ഏറിയതിനാല്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലവഴി കടന്നുപോകുന്ന വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ എയര്‍ ട്രാഫിക് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here