ബധിരനും മൂകനുമായി പിറന്നുവീണു; ഏ‍ഴാംക്ലാസില്‍ പഠനം നിന്നു; വൈകല്യങ്ങളെ കാറ്റില്‍പറത്തി സ്വന്തമായി 3 വിമാനമുണ്ടാക്കിയ സജിതോമസിന് ഫീനിക്സ് പുരസ്കാരം; സജി തോമസ് അത്യത്ഭുതമാണെന്ന് മമ്മൂട്ടി

ജന്മനാ ബധിരനും മൂകനുമായ സജി തോമസ് എല്ലാ പരിമിതികള്‍ക്കിടയിലും സ്വപ്നം കണ്ടത് ആകാശത്തിലൂടെ പറക്കുന്ന വിമാനങ്ങളെയായിരുന്നു. ഏ‍ഴാം ക്ലാസില്‍ പഠനം നിന്നുപോയിട്ടും സജിയുടെ സ്വപ്നങ്ങള്‍ പറന്നുയരുകയായിരുന്നു.

രണ്ട് ചലച്ചിത്രങ്ങള്‍ക്ക് നിമിത്തമായതും സജിയുടെ ജീവിതം തന്നെയായിരുന്നു. കൈരളി പീപ്പിള്‍ ടിവിയുടെ ഫീനിക്സ് പുരസ്കാരനേട്ടത്തിലെത്തി നില്‍ക്കുകയാണിന്ന് സജി. ഫീനിക്സ് പുരുഷവിഭാഗത്തിലാണ് സജി തോമസ് പുരസ്കാരനേട്ടം സ്വന്തമാക്കിയത്.

സ്വന്തമായി മൂന്ന് വിമാനങ്ങളുണ്ടാക്കി അതില്‍ പറന്നുയര്‍ന്നാണ് സജി വൈകല്യങ്ങളെ ചവറ്റുകൊട്ടയിലാക്കിയത്. മലയാളത്തിന്‍റെ മഹാനടനും കൈരളി ടിവി ചെയര്‍മാനുമായ മമ്മൂട്ടിയില്‍ നിന്നാണ് സജി പുരസ്കാരം ഏറ്റുവാങ്ങിയത്.

സജിതോമസിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞതിങ്ങനെ

ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ജീവിത വിജയം നേടിയവര്‍ക്കുള്ള കൈരളി പീപ്പിള്‍ ടിവിയുടെ ഫീനിക്‌സ് വേദിയിലായില്‍ പുരുഷ വിഭാഗത്തില്‍ പുരസ്‌കാരം നേടിയ സജിതോമസിനെ ഹൃദയംകൊണ്ട് അഭിനന്ദിക്കുകയായിരുന്നു മലയാളത്തിന്റെ മഹാതാരവും കൈരളി ചെയര്‍മാനുമായ മമ്മൂട്ടി.

സജി തോമസ് വിമാനമുണ്ടാക്കണമെന്ന് ആഗ്രഹിച്ചയാളാണ്. എന്റെ ചെറുപ്പകാലത്ത് ഏറ്റവുമിഷ്ടപെട്ട കളിപ്പാട്ടം ഹെലികോപ്ടറായിരുന്നു. കുട്ടിക്കാലത്ത് പിതാവ് ഉത്സവപ്പറമ്പുകള്‍ പോലുള്ള സ്ഥലങ്ങളില്‍ പോയി വരുന്നതിന്റെ അടുത്ത ദിവസം രാവിലെ അദ്ദേഹത്തിന്റെ മേശപ്പുറത്ത്‌പോയി ഞാന്‍ നോക്കുമായിരുന്നു.

എനിക്ക് എന്ത് കളിപ്പാട്ടമാണ് കൊണ്ടുവന്നിരിക്കുന്നതെന്നറിയാനായിരുന്നു അത്. എല്ലായ്‌പോഴും മൂന്ന് ചക്രമുള്ള നിലത്തുകൂടെ ഉരുട്ടുമ്പോള്‍ മുകളില്‍ അതിന്റെ പങ്കുകള്‍ കറങ്ങുന്ന അരക്കിന്റെ വിമാനമാണ് കിട്ടിയിരുന്നത്.

ജീവിതത്തില്‍ മനുഷ്യന്‍ ഏറ്റവുമധികം സ്വപ്‌നംകാണുന്നതില്‍ ഒന്ന് വായുവില്‍ കൈവീശി പറന്നുപോകുന്നതാകും. മനുഷ്യന്റെ ഏറ്റവും വലിയ മോഹമാണ് പറക്കുകയെന്നത്. മനുഷ്യന് ഇല്ലാത്ത കഴിവും അതാണ്. അതുകൊണ്ടുതന്നെയാണ് മനുഷ്യന്‍ സ്വപ്‌നങ്ങളില്‍ പറക്കുന്നതും വിമാനം കണ്ടുപിടിച്ചതും.

സജി തോമസ് വിമാനം കണ്ടുപിടിച്ചിട്ടില്ല. വിമാനം നേരത്തെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ സജി തോമസിനെ സംബന്ധിച്ചടുത്തോളം ബധിരനും മൂകനും ഒരു ശാസ്ത്രീയ വിദ്യാഭ്യാസവുമില്ലാത്തൊരാള്‍ സ്വന്തം കഴിവുകൊണ്ടും സ്വന്തം ധാരണകള്‍ കൊണ്ടും വിമാനമുണ്ടാക്കുകയെന്നത് അത്ഭുതമാണ്. അത്യത്ഭുതമാണെന്നും മലയാളത്തിന്റെ മഹാനടന്‍ പറഞ്ഞു. വൈകല്യങ്ങളെ അതിജീവിച്ച് വിജയം നേടിയവര്‍ക്കുള്ള പുരസ്‌കാരവിതരണം നടത്തിയത് മമ്മൂട്ടിയായിരുന്നു.

ഫീനിക്സ് വേദിയിലെ സജിതോമസിന്‍റെ വാക്കുകള്‍

വിമാനം ആകാശമുട്ടെ പറക്കുമ്പോഴും, ഇപ്പോഴും സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല സജിയ്ക്ക്. ഭാര്യ മരിയയുടെ സഹായത്തോടെ സജി സംസാരിച്ചത്, ഫീനിക്‌സ് വേദിയിലുള്ളവര്‍ നിറഞ്ഞ കണ്ണുകളോടെയാണ് കേട്ടത്.

ഇത്രയൊക്കെ താന്‍ ചെയ്തിട്ടും, ആരും തന്നെ സഹായിക്കാനില്ല. ഇപ്പോഴും ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് താമസിക്കുന്നത്, മകനെ പഠിപ്പിക്കാന്‍ പണമില്ല. പലതരത്തിലുള്ള ജോലികളും ചെയ്തു. ഇപ്പോഴും ചെയ്യുന്നു.

വിമാനം പറപ്പിക്കുകയെന്നത് സ്വപ്‌നമായിരുന്നു. പണമില്ലാതെ അതു മുടങ്ങുമെന്ന അവസ്ഥ വന്നപ്പോള്‍, അതിനു വേണ്ടി സ്വന്തം സ്ഥലം പോലും വിറ്റു. എല്ലാം സ്വന്തം സ്വപ്‌നപദ്ധതിയുടെ വിജയത്തിന് വേണ്ടി.

തനിക്ക് ചെവി കേള്‍ക്കില്ലെന്നും സംസാരിക്കാന്‍ കഴിയില്ലെന്നുമേയുള്ളു. മറ്റെല്ലാം ചെയ്യാന്‍ എനിക്ക് കഴിയും. ഇനിയും പല കാര്യങ്ങളും എനിക്ക് ചെയ്യാന്‍ കഴിയും.

ജന്മനാ ബധിരനും മൂകനുമായ സജി തോമസ് എല്ലാ പരിമിതികള്‍ക്കിടയിലും സ്വപ്നം കണ്ടത് ആകാശത്തിലൂടെ പറക്കുന്ന വിമാനങ്ങളെയായിരുന്നു. ഏഴാം ക്ലാസില്‍ പഠനം നിന്നുപോയിട്ടും സജിയുടെ സ്വപ്‌നങ്ങള്‍ ചിറകടിച്ചുയര്‍ന്നു.

രണ്ട് ചലച്ചിത്രങ്ങള്‍ക്ക് നിമിത്തമായതും സജിയുടെ ജീവിതം തന്നെയായിരുന്നു. കൈരളി പീപ്പിള്‍ ടിവിയുടെ ഫീനിക്‌സ് പുരസ്‌കാരനേട്ടത്തിലെത്തി നില്‍ക്കുകയാണിന്ന് സജി. ഫീനിക്‌സ് പുരുഷവിഭാഗത്തിലാണ് സജി തോമസ് പുരസ്‌കാരനേട്ടം സ്വന്തമാക്കിയത്. സ്വന്തമായി മൂന്ന് വിമാനങ്ങളുണ്ടാക്കി അതില്‍ പറന്നുയര്‍ന്നാണ് സജി വൈകല്യങ്ങളെ ചവറ്റുകൊട്ടയിലാക്കിയത്.

സജിതോമസിന്‍റെ ജീവിതം ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here