ഡോക്ടർമാരുടെ സമരം തുടരുന്നതിനിടെ വയനാട്ടിൽ ആദിവാസി സ്ത്രീ മതിയായ ചികിൽസ കിട്ടാതെ മരിച്ചു.
പനിയും ചർദ്ദിയുമായി ഇന്നു രാവിലെ ആശുപത്രിയിലെത്തിയ മാനന്തവാടി എടവകയിലെ ചപ്പയെന്ന സ്തീയാണ് മരിച്ചത്. ആവശ്യമായ സൗകര്യമില്ലെന്ന കാരണത്താൽ ഇവരെ ഡ്യൂട്ടി ഡോക്ടർ മരുന്ന് നൽകി മടക്കി വിടുകയായിരുന്നു.
എടവക രണ്ടേനാൽ താന്നിയാട് വെണ്ണമറ്റം കോളനിയിലെ വേരന്‍റ ഭാര്യ ചപ്പയാണ് മരിച്ചത്. പനി ബാധിച്ച് അവശനിലയിലായ ഇവരെ കിടത്താൻ ബെഡില്ലെന്ന് പറഞ്ഞ് ഡ്യൂട്ടി ഡോക്ടർ ചാപ്പക്ക് മരുന്ന് നൽകി പറഞ്ഞുവിട്ടു.
വീട്ടിലെത്തിയ ഉടൻ ഇവർ വീണ്ടും കുഴഞ്ഞുവീഴുകയായിരുന്നു.തിരികെ ആശുപത്രിയിലെത്തിക്കാൻ
ശ്രമിച്ചെങ്കിലും വഴിമദ്ധ്യേ മരിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് സി പി ഐ എം പ്രവർത്തകർ ഡി എം ഒയെ തടഞ്ഞുവെച്ചു.ആശുപത്രിയിൽ കുത്തിയിരിപ്പ് സമരവും നടത്തി. കുറ്റക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഡി എം ഒ ഉറപ്പ് നൽകിയതിന് ശേഷമാണ് സമരം അവസാനിച്ചത്.
അതേ സമയം ഒരു വിഭാഗം ഡോക്ടർമാരുടെ സമരം ആദിവാസികളടക്കം നൂറുകണക്കിനാളുകൾ ദിനവും ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ന് രാവിലെ അത്യാഹിത വിഭാഗത്തിൽ രണ്ട് ഡോക്ടർമാർ മാത്രമാണുണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here