
നോട്ട് നിരോധനത്തിന്‍റെ ആഘാതമവസാനിച്ചിട്ടില്ലെന്നിരിക്കെയാണ് രാജ്യത്ത് നോട്ട് ക്ഷാമം രൂക്ഷമാവുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു കൂടാതെ കർണാടക, ആന്ധ്രാ, കേരളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളടക്കം നോട്ട് ക്ഷാമം നേരിടുകയാണ്.
വിവിധ സംസ്ഥാനങ്ങളിലെ എടിഎമ്മുകൾ പണമില്ലാതെ അടഞ്ഞുകിടക്കുകയാണ്. പണം പിന്‍വലിക്കാനാവാതെ പല എടിഎമ്മുകളും പ്രവർത്തന രഹിതമാണ് . രാജ്യത്ത് നോട്ട്ക്ഷാമം നിലവിലില്ലെന്നും അടിയന്തിരമായി എടിഎമ്മുകളിൽ പണമെത്തിക്കാന്‍ നിർദേശം നൽകിയിട്ടുണടെന്നും ധനകാര്യസഹമന്ത്രി എസ്പി ശുക്ല വ്യക്തമാക്കി.
എന്നാൽ ജമ്മു കാശ്മീരിൽ പണമില്ലാത്തതിനെ തുടർന്ന് ക്ഷുഭിതരായ ജനക്കൂട്ടം എടിഎം മെഷീനുകൾ അടിച്ചുതകർത്തിരുന്നു. കർണാടകയിൽ മെയ് 12ന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പണത്തിന് ആവശ്യം വർധിപ്പിക്കും.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ ഈയടുത്തുണ്ടായ ഉത്സവങ്ങലും ആഘോഷങ്ങലുമാകാം പണത്തിന്‍റെ ആവശ്യകത കൂട്ടിയതും ലഭ്യത ഇല്ലാതാക്കിയതുമെന്നായിരുന്നു ആർ ബിഐയുടെ വാദം. എന്നാലിപ്പോൾ പ്രശ്നം മൂന്ന് ദിവസത്തിനകം പരിഹരിക്കാമെന്ന് ആർബിഐ സംസ്ഥാനങ്ങൾക്ക് ഉറപ്പ് നൽകി.
നോട്ട്ക്ഷാമം അന്വേഷിക്കാന്‍ കേന്ദ്ര ധന മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കുന്നതിനു മുന്‍പ് 15ലക്ഷം കോടി നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. എന്നാൽ നിരോധനത്തിനു ശേഷം പണത്തിന്‍റെ ഒഴുക്ക് വർധിക്കുകയാണ് ചെയ്തത്.
2000രൂപ നോട്ടുകൾ അപ്രത്യക്ഷമാകുന്നുവെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ ആരോപണം. 200ന്‍റെ നോട്ടുകൾ പല എടിഎമ്മുകളിലും ഇന്നും എത്തിയിട്ടില്ല. 10,000 രൂപയിലധികം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതിയും ഉയരുന്നു.
പണം മുഴുവന്‍ ബിജെപിയുടെ കൈകളിലാണ് സിപിഐഎം ജന സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. നോട്ട് നിരോധനത്തോടെ രാജ്യത്ത് നേരിട്ടുള്ള പണത്തിന്‍റെ ക്രയവിക്രയം കുറയുമെന്നും പണ വിനിയോഗം ഡിജിറ്റലാകുമെന്നായിരുന്നു മോദിയുടെ വാദം. നോട്ട് നിരോധിച്ച് ഒന്നര വർഷം കഴിയുന്ന സാഹചര്യത്തിലും നോട്ട്ക്ഷാമം തുടരുമ്പോൾ ആ വാദവും പൊളിയുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here