സാമൂഹ്യമാധ്യമങ്ങളിൽ നിരന്തരം ആർഎസ്‌എസിനെതിരായ നിലപാട് സ്വീകരിക്കുന്ന ദീപക് ശങ്കരനാരായണനും എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തിനുമെതിരെ സംഘപരിവാർ നടത്തുന്ന വിദ്വേഷ പ്രചരണത്തിന്റെ ഭാഗമായി ഇരുവരുടെയും മേൽവിലാസം ട്വിറ്ററിലൂടെ പരസ്യപ്പെടുത്തി ബിജെപി നേതാവ് ടി ജി മോഹൻദാസ്. ‘സ്വാഭിമാനമുള്ള ഓരോ ഹിന്ദുവും ഇവർക്കെതിരെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ കേസു കൊടുക്കുക’ എന്ന ആഹ്വാനത്തോടെയാണ് ട്വീറ്റ്.
എന്നാൽ ഇവരുടെ മേൽവിലാസം പരസ്യപ്പെടുത്തുക വഴി ഹിന്ദുത്വ തീവ്രവാദികൾക്ക് ഇവരെ ആക്രമിച്ച് നിശബ്‌ദരാക്കാനുള്ള പ്രേരണയാണ് ടി ജി മോഹൻദാസ് നൽകുന്നത്.
കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന ദീപക് ശങ്കരനാരായണനും ആർഎസ്‌എസ് നിരന്തരം കൊലവിളിയും ബലാൽസംഗ ഭീഷണിയും നടത്തുന്ന ദീപാ നിശാന്തും ഏത് നിമിഷവും ആക്രമിക്കപ്പെടാവുന്ന സാഹചര്യമാണ് സംഘപരിവാറിന്റെ ആശയപ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്ന ടി ജി മോഹൻദാസ് സൃഷ്‌ടിച്ചിരിക്കുന്നത്.
കത്വവയിൽ എട്ടുവയസ്സുകാരിയെ ബലാൽസംഗം ചെയ്‌തുകൊന്ന സംഭവത്തിൽ പ്രതികൾക്കായി രംഗത്തെത്തിയ ഹിന്ദുത്വവാദികളെ വിമർശിച്ചതിന് ഇരുവർക്കുമെതിരെ ട്വിറ്ററിൽ ബിജെപി ഐടി സെല്ലിന്റെ നേതൃത്വത്തിൽ വിദ്വേഷ പ്രചരണവും കൊലവിളിയും നടന്നുവരികയായിരുന്നു. ഈ പ്രചരണത്തിന്റെ ഭാഗമായിക്കൊണ്ടാണ് ഇരുവരുടെയും മേൽവിലാസം കൂടി പങ്കുവച്ചുകൊണ്ട് ബിജെപി നേതാവ് രംഗത്തെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here