
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ പുളകമണിയിച്ചുകൊണ്ട് ഐപിഎല്‍ ക്രിക്കറ്റ് പൂരം തുടങ്ങിയത്. ആദ്യ മത്സരത്തില്‍ തന്നെ ബ്രണ്ടന്‍ മക്കുല്ലത്തിന്‍റെ വെടിക്കെട്ട് സെഞ്ചുറിയോട തുടങ്ങിയ പൂരത്തിന് വര്‍ഷങ്ങള്‍ കഴിയുന്തോറും മാറ്റ് കൂടുകയാണ്.
ഓരോ മത്സരത്തിലും റെക്കോര്‍ഡുകള്‍ വാരിക്കുട്ടിയാണ് പതിനൊന്നാം സീസണ്‍ പുരോഗമിക്കുന്നത്. എന്നാല്‍ ആദ്യ സീസണില്‍ സ്ഥാപിക്കപ്പെട്ട 4 റെക്കോര്‍ഡുകള്‍ക്ക് ഇനിയും ഇളക്കം തട്ടിയിട്ടില്ല.
സച്ചിന്‍റെ റെക്കോര്‍ഡ്
ആധുനിക ക്രിക്കറ്റില്‍ റെക്കോര്‍ഡുകളെ തോഴനാണ് സച്ചിന്‍. ക്രിക്കറ്റ് ലോകത്തെ ബാറ്റിംഗ് റെക്കോര്‍ഡുകളില്‍ ഏറിയപങ്കും സച്ചിന്‍റെ പേരിലാണ്. ഐപിഎല്ലിലും സച്ചിന്‍ ഒരു റെക്കോര്‍ഡിന് ഉടമയാണ്. ഇവിടെ ബാറ്റുകൊണ്ടല്ലെന്നതാണ് കൗതുകകരം.
ഒരു ഐ പി എൽ മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ താരം എന്ന റെക്കോർഡാണ് സച്ചിന്‍റെ കൈകളില്‍ ഭദ്രമായി തുടരുന്നുത്. 2008 ൽ കൊൽക്കത്തയ്ക്ക് എതിരെയാണ് സച്ചിന്‍ ഫീല്‍ഡില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്.
തൻവീറിന്‍റെ അത്ഭുതബൗളിംഗ്
വസീം അക്രത്തിന്‍റെ പിന്‍ഗാമിയെന്ന വിശേഷണവുമായെത്തിയ തന്‍വീര്‍ ആദ്യ സീസണിലെ താരമായിരുന്നു. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സാണ് തന്‍വീറിന്‍റെ രൗദ്രഭാവത്തിന്‍റെ തീവ്രത മനസ്സിലാക്കിയത്.
നാല് ഓവറില്‍ 14 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകളാണ് തന്‍വീര്‍ പിഴുതെറിഞ്ഞത്. 2016 ൽ 19 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയ ആദം സാംപ മാത്രമാണ് തന്‍വീറിന് ഭീഷണിയെങ്കിലും ഉയര്‍ത്തിയിട്ടുള്ളത്. 3.1 ഓവറില്‍ അഞ്ച് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി അനില്‍ കുംബ്ലെയും ഞെട്ടിച്ചിട്ടുണ്ട്.
ഏറ്റവും വലിയ തോല്‍വി, ഏറ്റവും വലിയ ജയം
2008 ലെ മൂംബൈ കൊല്‍ക്കത്ത പോരാട്ടം ശ്രദ്ധേയമായത് ഇങ്ങനെയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 67 റൺസിന് കൂടാരം കയറി. മുംബൈ ആകട്ടെ 5.3 ഓവറിൽ വിജയതീരമണിഞ്ഞു. 87 പന്തുകൾ ശേഷിക്കെ ആയിരുന്നു മുംബൈയുടെ ത്രസിപ്പിക്കുന്ന വിജയം. സച്ചിന്‍ നാല് ക്യാച്ചെടുത്തതും ഇതേ മത്സരത്തിലായിരുന്നു.
പിന്‍തുടര്‍ന്ന് ജയിക്കല്‍
ഡെക്കാന്‍ ചാര്‍ജേഴ്സ് രാജസ്ഥാന്‍ പോരാട്ടം അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ പുളകമണിയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡെക്കാൻ ആന്‍ഡ്രൂ സൈമണ്ട്‌സിന്റെ സെഞ്ചുറി മികവിൽ 214 റൺസാണ് അടിച്ചുകൂട്ടിയത്. അവസാന ഓവര്‍ വരെ ആവേശം നീണ്ട മത്സരത്തില്‍ സ്മിത്ത് (71) യൂസഫ് പത്താൻ (61) വോൺ (22) എന്നിവരുടെ ഗംഭീരപ്രകടനത്തിന്‍റെ ബലത്തില്‍ രാജസ്ഥാന്‍ ചരിത്രവിജയം കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here