
പരാജയപ്പെട്ട മൂന്നു സിനിമകൾക്കൊപ്പം പരാജയപ്പെട്ട ജീവിതവും. നാട്യങ്ങളില്ലാത്ത ആ സാധാരണ സിനിമക്കാരന്‍റെ ജീവിതത്തെക്കുറിച്ച് തിരക്കഥാകൃത്ത് സത്യന്‍ കൊളങ്ങാട് കുറിച്ചിട്ടതിങ്ങനെയാണ്.
35 കൊല്ലക്കാലം സിനിമാരംഗത്ത് സജീവമായിരുന്ന ആ പ്രമുഖനല്ലാത്ത അസോസിയേറ്റ് മുരളിയുടെ മരണം ആര്‍ക്കും ഫ്ലാഷ് ന്യൂസായിരുന്നില്ല. ഏപ്രില്‍ 13ന് ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മുരളീധരന്‍ മരിച്ചത്.
സമ്മർ പാലസ്, ആറാം വാർഡിൽ ആഭ്യന്തര കലഹം, ചങ്ങാതിക്കൂട്ടം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ഈ സിനിമാക്കാരന്‍റെ മരണം വാര്‍ത്തകളിലെവിടെയും കാണാതെ പോയതിലും ആരുമറിയാതെ പോയതിലും രോഷം പ്രകടിപ്പിച്ച് തിരക്കഥാകൃത്ത് സത്യന്‍ കോളങ്ങാട് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് മരണ വാര്‍ത്ത പുറംലോകം അറിയുന്നത്.
സിനിമ രംഗത്ത് അത്രമേല്‍ ശോഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സിനിമയെ ഏറെ സ്നേഹിച്ച ഒരു ഹിറ്റ് സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചയാളായിരുന്നു മുരളി. എന്നാല്‍ ആ ആഗ്രഹം സഫലമായില്ല.
സെക്യുരിറ്റിയായി ജോലി ചെയ്തും കല്ലു ചുമന്നും വർക്കപ്പണി ചെയ്തും ജീവിതം മുന്നോട്ട് നീക്കിയ ആ കലാകാരന്‍ പുതിയ സിനിമയുടെ ഡിസ്കഷനു വേണ്ടി കഴിഞ്ഞ ആഴ്ചയാണ് അടിമാലിയിലെത്തിയത്.
അവിടെ വച്ചുണ്ടായ ഒരു നെഞ്ചുവേദനയെ തുടര്‍ന്നാണ് ആ കലാകാരന്‍ വിടപറഞ്ഞത്.
സത്യന്‍ കൊളങ്ങാടിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം
അസോസിയേറ്റ് മുരളി .
കൂടുതൽ പേർ അറിയുന്നത് അങ്ങനെ പറഞ്ഞാലാണ്.
35 കൊല്ലക്കാലം
സിനിമാരംഗത്ത് സജീവമായിരുന്നു.
ഒട്ടേറെ സംവിധായകരുടെ കൂടെ
അസോസിയേറ്റായി
വർക്ക് ചെയ്തിട്ടുണ്ട്.
സമ്മർ പാലസ്
ആറാം വാർഡിൽ ആഭ്യന്തര കലഹം
ചങ്ങാതിക്കൂട്ടം തുടങ്ങിയ
സിനിമകൾ സംവിധാനം ചെയ്തു .
അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും
പിന്നേയും തീവ്ര ശ്രമത്തിലായിരുന്നു.
ഏതാണ്ട് പത്തുകൊല്ലം മുമ്പ്
റിയാൻ സ്റ്റുഡിയോയിൽ
ഞാൻ കഥ പറയാൻ ചെല്ലുമ്പഴാണ്
പരിചയപ്പെട്ടത്.
നാട്യങ്ങളില്ലാത്ത ഒരു സാധാരണ
സിനിമക്കാരൻ.
ആ പ്രൊജക്ട് എന്തുകൊണ്ടോ നടന്നില്ല.
എങ്കിലും പലപ്പോഴും എവിടെയെങ്കിലും വച്ചു കാണുമ്പോൾ അദ്ദേഹം പറയുമായിരുന്നു
നമുക്കൊരു ഹിറ്റ് സിനിമ ചെയ്യണം.
പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.
രണ്ടു മൂന്നു മാസങ്ങൾക്കുമ്പാണ് അറിഞ്ഞത്
ഏതോ സ്ഥാപനത്തിൽ
സെക്യുരിറ്റിയായി ജോലി ചെയ്യുകയായിരുന്നു എന്ന്.
പിന്നീട് അതും ഉപേക്ഷിച്ച്
കല്ലു ചുമക്കാനും വർക്കപ്പണി ചെയ്യാനും തുടങ്ങി.
ഇതിനിടയിൽ അറ്റാക്കും മറ്റു പല അസുഖങ്ങളും വന്നു കൂടി.
പുതിയ സിനിമയുടെ ഡിസ്കഷനു വേണ്ടി
കഴിഞ്ഞ ആഴ്ചയാണ് അടിമാലിയിലെ
ഒരു ലോഡ്ജിൽ മുറിയെടുത്തത്.
ഒരു നെഞ്ചുവേദന .
കൃത്യസമയത്തു തന്നെ ആശുപത്രിയിലും എത്തിച്ചു.
മരണത്തിന് എന്ത് ഹിറ്റ് ?
പരാജയപ്പെട്ട മൂന്നു സിനിമകൾക്കൊപ്പം
പരാജയപ്പെട്ട ജീവിതവും !
ഒരു ചാനലിലും ഫ്ലാഷ് ന്യൂസ് വന്നില്ല.
ഒരിടത്തും അനുശോചന യോഗങ്ങളും നടന്നില്ല
കാരണം അതൊരു പ്രമുഖന്റെ
മരണമായിരുന്നില്ല .
ചിത്രങ്ങൾക്ക് കടപ്പാട്
മേക്കപ്മാൻ സുധീഷിനോട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here