ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് ഏവരെയും കണ്ണീരിലാഴ്ത്തിയ ആ വാര്‍ത്ത പുറത്തുവന്നത്. കൊല്ലം പുത്തൂരില്‍ നവജാത ശിശുവിനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നെന്ന് കേട്ടപ്പോള്‍ സങ്കടപ്പെടാത്തവരാരുമുണ്ടാകില്ല. എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറം സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം പുറത്തുവരുമ്പോള്‍ ഏവര്‍ക്കും ഞെട്ടലാണ്.
നവജാത ശിശുവിന്‍റെ അമ്മയെയും അച്ഛനെയും ചോദ്യം ചെയ്തതില്‍ സംശയം തോന്നിയ പൊലീസാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയത്. പൊലീസ് പിടിയിലായ 24 കാരി അമ്പിളിയും 26 കാരന്‍ ഭർത്താവ് മഹേഷും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു.
ഗർഭം മറച്ചുവച്ചിരുന്ന അമ്പിളി പ്രസവശേഷം കുഞ്ഞിനെ നെഞ്ചത്തമർത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ഇതിന് ശേഷം വീടിന്‍റെ പുറക് വശത്ത് കുഞ്ഞിനെ മറവ് ചെയ്തു. എന്നാല്‍ തെരുവ് നായ്ക്കള്‍ ഇത് മാന്തിയെടുത്ത് മറ്റൊരു സ്ഥലത്ത് കൊണ്ടിടുകയായിരുന്നു.
ആദ്യം കണ്ടവര്‍ തെരുവ്നായ്ക്കള്‍ കുട്ടിയെ കടിച്ചുകൊന്നെന്നായിരുന്നു വിശ്വസിച്ചത്. കുട്ടിയുടെ അമ്മയും ഇത് തന്നെ പറഞ്ഞു. ഈ മാസം 17 ന് ആയിരുന്നു സംഭവം.
കുഞ്ഞിന്‍റെ കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും ഭാര്യയ്ക്കൊപ്പം ഗർഭച്ഛിദ്രത്തിനു പലതവണ ശ്രമി ചെയ്തതാണ് മഹേഷിനെതിരെയുള്ള കുറ്റം. പ്രസവം പുറത്തറിയാതെ മൂടിവച്ചതും കുറ്റകരമാണ്.
പ്രണയവിവാഹം കഴിച്ച ഇവർക്ക് രണ്ടര വയസ്സുള്ള ആൺകുട്ടിയുണ്ട്. ഇപ്പോൾ മറ്റൊരു കുട്ടി ആവശ്യമില്ലെന്നു പറഞ്ഞു ഗർഭച്ഛിദ്രത്തിന് ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ വഴങ്ങിയില്ല. ഇതാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നില്‍.
അവശനിലയിൽ കഴിയുന്ന യുവതിയെ ഉടന്‍ തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയുന്നത്. കാരിക്കൽ സ്വദേശിനിയായ യുവതി വീടിന്റെ 50 മീറ്റർ അകലെ കുട്ടിയുടെ ശരീരം ഉപേക്ഷികുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here