വടക്കന്‍ കേരളത്തിലെ പൂരക്കളി- മറത്തുകളി അരങ്ങില്‍ ഇനി പിലിക്കോട് മാധവന്‍ പണിക്കറില്ല. ആറരപ്പതിറ്റാണ്ട് കാലം ആത്മസമര്‍പ്പിതമായി ജീവിച്ച ഈ പാരമ്പര്യകലയുടെ അരങ്ങില്‍ നിന്ന് അദ്ദേഹം കൈതൊഴുത് പിന്‍വാങ്ങിയിരിങ്ങിയിരിക്കുകയാണ്. ശ്രുതിമധുരമായ ആ ആലാപനവും അറിവും പാണ്ഡിത്യപ്പോരാട്ടവും ഇനി പൂരക്കളിയുടെ ഒരു സുവര്‍ണ്ണ ചരിത്രത്തിന്‍റെ ഭാഗം.
അറുപത്തിനാലുവര്‍ഷം മുമ്പ് താംബൂലം സ്വീകരിച്ച് പന്തലില്‍ കയറിയ പള്ളിക്കര വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ അതേ വേദിയില്‍ വെച്ച് തന്നെയാണ് പണിക്കര്‍ ആനന്ദഗാനം പാടി ആ കളിയാത്ര അവസാനിപ്പിച്ചിരിക്കുന്നത്.
പൂരക്കളിയുടെയും മറുത്തുകളിയുടെയും രംഗത്ത് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തമായ വ്യക്തിത്വമാണ് മാധവന്‍ പണിക്കര്‍. പൂരക്കളിയെ ഏറ്റവും ജനകീയവും ജനപ്രിയവുമാക്കിയ കളിക്കാരിലൊരാള്‍. ഈ രംഗത്തെ മഹാരഥന്മാരോട് പോരടിച്ചാണ് പണിക്കര്‍ ഈ പാണ്ഡിത്യക്കളിയില്‍ പേരെടുത്തത്.
സവര്‍ണ്ണര്‍ കുത്തകയാക്കി വെച്ച സംസ്കൃതജ്ഞാന രംഗത്ത് അസവര്‍ണ്ണര്‍ക്കുണ്ടായിരുന്ന അവഗണനകളെയെല്ലാം തൃണവല്‍ഗണിച്ചാണ് പണിക്കര്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. മറത്തുകളിയിലെ അറിവിനൊപ്പം ശാസത്രീയ ബോധവും ചരിത്ര ബോധവും ഉയര്‍ന്ന രാഷട്രീയ ബോധവുമാണ് ഈ കലാകാരനെ വടക്കന്‍ കേരളത്തിന്‍റെ പുരോഗമന മണ്ണില്‍ ഏറ്റവും സ്വീകാര്യനാക്കിയത്.
ഉടുത്തുകെട്ടുകളെല്ലാം അഴിച്ച് മറുത്തുകളി വേദിയില്‍ നിന്ന് മാധവന്‍ പണിക്കര്‍ മടങ്ങുമ്പോള്‍ പാരമ്പര്യ സിദ്ധിയും പ്രതിഭാധനത്വവും നിറഞ്ഞൊരു വലിയ കളിക്കാരന്‍റെ ശൂന്യത വരും കാലങ്ങളില്‍ പൂരക്കളിയരങ്ങുകളില്‍ നിറയുമെന്നതില്‍ സംശയമില്ല.
മറത്തുകളിയുടെ ഈ കാലത്തെ ഏറ്റവും പ്രശസ്തനായൊരു പണിക്കരുടെ ജീവിതത്തിലേക്കാണ് കേരളാ എക്സ്പ്രസിന്‍റെ ഈയാഴ്ച്ചത്തെ യാത്ര. `മറുത്ത് ജീവിതം’ ഞായര്‍ രാത്രി 9.30ന് പീപ്പിള്‍ ടിവിയില്‍ കാണാം. പരിപാടിയുടെ പ്രൊമോ ചുവടെ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here