മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രീമിയർ ലീഗ് കിരീടനേട്ടത്തിൽ നിര്‍ണായക പങ്കുവഹിച്ച ബ്രസീലിയന്‍ ഗോൾകീപ്പർ എഡേഴ്‌സനാണ് ഗോളടിക്കാന്‍ അവസരം തേടുന്നത്.
മധ്യനിരയിൽ തനിക്ക് നിന്നായി കളിക്കാൻ അറിയാമെന്നും ഒരു മത്സരത്തിലെങ്കിലും തന്നെ പരീക്ഷിക്കണമെന്നും നേരത്തെ അഭിപ്രായപ്പെട്ട ഇരുപത്തിനാലുകാരനായ എഡേഴ്സണ്‍ ഇക്കുറി പെനാല്‍റ്റി കിക്കെടുക്കാന്‍ അവസരം തേടുകയാണ്.
ലീഗില്‍ സ്വാൻസി സിറ്റിക്കെതിരായ മത്സരത്തിൽ സിറ്റിക്ക് പെനാല്‍റ്റി ലഭിച്ചപ്പോള്‍ കാണികളൊന്നടങ്കം എഡേഴ്സനുവേണ്ടി ആരവമിടുന്നതിനിടെ ബ്രസീലിയന്‍ താരം തന്നെയായ ഗബ്രിയേൽ ജെസുസിന് കോച്ച് പെപ് ഗാര്‍ഡിയോള അവസരം നല്‍കുകയായിരുന്നു.
ഗബ്രിയേലിന്‍റെ കിക്ക് പോസ്റ്റിലടിച്ച് മടങ്ങിയെങ്കിലും റീ ബൗണ്ട് ചെയ്ത പന്ത് വലയ്ക്കുള്ളിലാക്കി ബെർണാഡ് സിവൽവയാകട്ടെ സിറ്റിയുടെ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു പെനാൽറ്റി എടുക്കാൻ തനിക്ക് അവസരം കിട്ടിരുന്നെങ്കിൽ മനോഹരമായി താൻ വലയിലാക്കുമായിരുന്നുയെന്ന് എഡേഴ്‌സൺ അഭിപ്രായപ്പെട്ടത്.
പ്രീമിയർ ലീഗ് ചാമ്പ്യന്‍ പട്ടം ഉറപ്പിച്ച സിറ്റിക്ക് ഇനി നാല് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്, അതിലിലൊന്നിലെങ്കിലും തനിക്ക് ഗോൾ അടിക്കാൻ പെപ് അവസരം നല്‍കുമെന്ന വിശ്വാസത്തിലാണ് എഡേഴ്‌സൺ. സാവോപോളോയ്ക്കുവേണ്ടി 65 ഗോളുകള്‍ നേടിയ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ റോജെരോ സെനിയാണ് തന്‍റെ മാതൃകയെന്നും എഡേഴ്സണ്‍ പറയുന്നു.
പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിൽ നിന്ന് ഈ സീസണിന്‍റെ തുടക്കത്തില്‍ മാഞ്ചസ്റ്റർ സിറ്റയിലെത്തിയ എഡേഴ്‌സൺ ഗോള്‍വലയ്ക്ക് മുന്നില്‍ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. 2008 ൽ ബ്രസീലിയൻ ക്ലബ്ബായ സാവോ പോളോയിൽ കളിച്ചുതുടങ്ങിയ താരമാണ് എഡേഴ്‌സൺ.
പിന്നീട് പോർച്ചുഗീസ് രണ്ടാം ഡിവിഷൻ ക്ലബ്ബായ ജി ഡി റിബെറിയോയിലേക്കെത്തി. അവിടുത്തെ മികച്ച പ്രകടനമാണ് എഡേഴ്സനെ 2015 ൽ പോർച്ചുഗീസ് വമ്പന്മാരായ ബെൻഫിക്കയിലേക്കെത്തിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here