വരാപ്പു‍ഴ ശ്രീജിത്തിന്‍റെ മരണം; പ്രതികളായ പൊലീസുകാരെ സാക്ഷികള്‍ തിരിച്ചറിഞ്ഞു

വരാപ്പു‍ഴ കസ്റ്റഡി മരണക്കേസില്‍ പ്രതികളായ പോലീസുകാരെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. മരിച്ച ശ്രീജിത്തിന്‍റെ ഭാര്യയും അമ്മയും സഹോദരനും ഉള്‍പ്പടെയുള്ളവരാണ് കാക്കനാട് ജയിലിലെത്തി പ്രതികളെ തിരിച്ചറിഞ്ഞത്. അതേ സമയം കേസില്‍ CBI അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു.

ആലുവ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ കാക്കനാട് ജില്ലാ ജയിലില്‍ വെച്ചായിരുന്നു തിരിച്ചറിയല്‍ പരേഡ്. കേസില്‍ അറസ്റ്റിലായി റിമാന്‍റില്‍ ക‍ഴിയുന്ന പോലീസുകാരായ ജിതിന്‍ രാജ്, സുമേഷ്, സന്തോഷ്കുമാര്‍ എന്നിവരെ ശ്രീജിത്തിന്‍റെ ഭാര്യയും അമ്മയും സഹോദരനും ജയിലിലെത്തി തിരിച്ചറിഞ്ഞു.

ശ്രീജിത്തിനെ വീട്ടില്‍ വന്ന് മര്‍ദിച്ച് പിടിച്ചുകൊണ്ടു പോയത് ഇവരാണെന്ന് സാക്ഷികള്‍കൂടിയായ അഖിലയും ശ്യാമളയും തിരിച്ചറിഞ്ഞു. 17 പേരെയാണ് പരേഡില്‍ പങ്കെടുപ്പിച്ചതെന്നും ഇതില്‍ നിന്നാണ് പ്രതികള്‍ ആരൊക്കെയെന്ന് തിരിച്ചറിഞ്ഞതെന്നും ശ്രീജിത്തിന്‍റെ ഭാര്യ അഖില പറഞ്ഞു.

അതേ സമയം കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ അഖില ഹൈക്കോടതിയെ സമീപിച്ചു. നിലവില്‍ നടക്കുന്ന പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

പോലീസുകാര്‍ പ്രതികളായ കേസില്‍ പോലീസുകാര്‍തന്നെ അന്വേഷണം നടത്തുന്നത് ഉചിതമല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ഈ മാസം 27ന് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News