2017 nz സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരികമന്ത്രി എ കെ ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച ഡോക്യുമെന്ററി, സമകാലിക പരിപാടി എന്നീ വിഭാഗങ്ങളിലെ അവാര്‍ഡ് കൈരളി പീപ്പിള്‍ ടിവിക്ക് ലഭിച്ചു. മണ്ണും പ്രകൃതിയും വരുമതലമുറയ്ക്കായി കാത്തുസൂക്ഷിക്കണമെന്ന സന്ദേശം നല്‍കിയ കൈരളി പീപ്പിള്‍ ടിവിയുടെ ‘ബാലന്റെ ഗ്രാമ’മാണ് ഇരുപത് മിനുട്ടില്‍ കൂടുതലുള്ള മികച്ച ഡോക്യുമെന്ററി.
പ്രകാശ് പ്രഭാകര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഡോക്യുമെന്ററി നിര്‍മിച്ചത് സുനില്‍ ചെറിയാക്കുടിയാണ്. മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് നിര്‍മിച്ച ‘സെല്‍ഫി? കശാപ്പും കശപിശയു’മാണ് മികച്ച സമകാലിക പരിപാടി. കൈരളി ടിവിയില്‍ സംപ്രേക്ഷണംചെയ്ത ഹ്രസ്വ ടെലിഫിലിം ‘മനുഷ്യ’ന്റെ കഥയെഴുതിയ എസ് ഗിരീശന്‍ ചാക്ക പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി. ഇതില്‍ അഭിനയിച്ച അമ്പൂട്ടിക്ക് അഭിനയമികവിനുള്ള പ്രത്യേക പുരസ്‌കാരവും ലഭിച്ചു.
കഥേതര വിഭാഗത്തില്‍ സോര്‍ഡ് ഓഫ് ലിബര്‍ട്ടി മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതിന്റെ സംവിധായിക ഷൈനി ജേക്കബ് ബഞ്ചമിന്‍ മികച്ച സംവിധായകയായും തെരഞ്ഞെടുക്കപ്പെട്ടു. റിപ്പോര്‍ട്ടര്‍ ടിവിയിലെ അഭിലാഷ് മോഹനും മീഡിയ വണ്ണിലെ ടി എം ഹര്‍ഷനും മികച്ച അവതാരകരായി തെരഞ്ഞെടുക്കപ്പെട്ടു. മാതൃഭൂമിയിലെ ബിജു പങ്കജിന് മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു.
വിക്ടേഴ്‌സ് ചാനലിലെ ‘പാഠവും കടന്ന്’ മികച്ച വിദ്യാഭ്യാസ പരിപാടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു എന്‍ട്രി മാത്രം ലഭിച്ചതിനാല്‍ ഇത്തവണ മികച്ച പുസ്തകത്തിന് പുരസ്‌കാരമില്ല. മികച്ച ടെലിസീരിയലായി അമൃത ടിവിയിലെ നിലാവും നക്ഷത്രങ്ങളും, മികച്ച 20 മിനിട്ടില്‍ കുറഞ്ഞ ടെലിഫിലിമായി കപ്പ ടിവി സംപ്രേക്ഷണം ചെയ്‌ത അണ്ഡകടാഹത്തിലെ ഒരു പപ്പടം എന്നിവ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ടി.വി ഷോ കറണ്ട് അഫയേഴ്സായി കൈരളി ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന സെൽഫി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കഥാകൃത്തിനുള്ള പ്രത്യേക ജൂറി പരാമർശം എസ്. ഗിരീശൻ ചാക്ക അർഹനായി.
കൈരളി ടി.വിയിൽ സംപ്രേക്ഷണം ചെയ്ത മനുഷ്യൻ എന്ന ടെലിഫിലിമാണ് അവാർഡിനർഹനാക്കിയത്. മികച്ച അഭിനേതാവിനുള്ള പ്രത്യേക ജൂറി പരാമർശം അമ്പൂട്ടി നേടി.
മധുപാല്‍ (മികച്ച സംവിധായകന്‍), കൃഷ്‌ണന്‍ ബാലകൃഷ്‌ണന്‍ (നടന്‍), അമല ഗിരീശന്‍ (നടി), ജഗത് നാരായണന്‍, ജാന്‍കി നാരായണന്‍ (ബാലതാരങ്ങള്‍) എന്നിവരാണ് കഥാവിഭാഗത്തിലെ പ്രധാന അവാര്‍ഡ് ജേതാക്കള്‍. കഥാവിഭാഗം ജൂറി ചെയര്‍മാന്‍ രഘുനാഥ് പലേരി, കഥേതര വിഭാഗം ചെയര്‍മാന്‍ കെ കുഞ്ഞികൃഷ്ണന്‍, രചനാ വിഭാഗം ചെയര്‍മാന്‍ എ ചന്ദ്രശേഖരന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here