കണ്ണൂരിലെ ദുരൂഹമരണങ്ങള്‍ കൊലപാതകങ്ങളുടെ ചുരുളഴിയുന്നു. മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം പുറത്തറിഞ്ഞത്.
സൗമ്യ കുറ്റസമ്മതം നടത്തി. സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സൗമ്യയുമായി ബന്ധമുള്ള രണ്ട് യുവാക്കളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
നേരത്തെ ഭര്‍ത്താവ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും അതില്‍ നിന്നാണ് കൊലപാതകങ്ങള്‍ക്ക് പ്രേരണയെന്നും സൗമ്യ പൊലീസിനോട് സമ്മതിച്ചു. 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യയുടെ കുറ്റസമ്മതം.
എലിവിഷം നല്‍കിയാണ് കൊലപാതകം നടത്തിയത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയത്. മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍കറിയിലും വിഷം ചേര്‍ത്ത് നല്‍കിയാണ് കൊലപ്പെടുത്തിയതെന്നാണ് സൗമ്യയുടെ മൊഴി.
മൂന്ന് പേരെയാണ് താന്‍ കൊലപ്പെടുത്തിയതെന്ന് സൗമ്യ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. 2012 ല്‍ മൂത്ത മകളുടെ മരണം സ്വാഭാവികമായിരുന്നെന്നാണ് സൗമ്യയുടെ വാദം.
തലശ്ശേരി സി ഐ യുടെ നേതൃത്വത്തിൽ അന്വേഷിച്ചിരുന്ന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. സൗമ്യയുടെ മാതാ പിതാക്കൾ വിഷം അകത്തു ചെന്നാണ് മരിച്ചതെന്ന് പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്.
തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സൗമ്യയെ മഫ്ടിയിൽ എത്തിയ അന്വേഷണ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിൽ എടുത്തത്. തലശ്ശേരി പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ എത്തി ക്രൈം ബ്രാഞ്ച് ഡി വൈ എസ പി കെ ജി രഘുരാമനടക്കമുള്ളവര്‍ സൗമ്യയെ ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്.
അടുത്തടുത്ത ദിവസങ്ങളിൽ മരണപ്പെട്ട സൗമ്യയുടെ മാതാവ് കമലയുടെയും പിതാവ് കുഞ്ഞി കണ്ണന്റെയും പോസ്റ്റ് മോർട്ടം റിപോർട്ടിൽ ശരീരത്തിൽ അമിതമായ അളവിൽ അലുമിനിയം ഫോസ്ഫൈഡ് എന്ന വിഷാംശം ഉള്ളതായി വ്യക്തമായിരുന്നു.
മൂന്ന് മാസം മുൻപ് മരിച്ച സൗമ്യയുടെ മകൾ ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു.സൗമ്യയുമായി ബന്ധമുള്ള രണ്ടു യുവാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 2012 സെപ്റ്റംബർ 7 ന് സൗമ്യയുടെ ഇളയ മകൾ കീർത്തന,ഇക്കൊല്ലം ജനുവരി 21 ന് മൂത്ത മകൾ ഐശ്വര്യ ,മാർച്ച് 7 ന് അമ്മ കമല ഏപ്രിൽ 13 ന് അച്ഛൻ കുഞ്ഞിക്കണ്ണൻ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
ശർദ്ദിയെ തുടർന്നായിരുന്നു എല്ലാവരുടെയും മരണം.നാട്ടുകാർ തുടർ മരങ്ങളിൽ സംശയം പ്രകടിപ്പിക്കുകയും ബന്ധുക്കൾ പരാതി നൽകുകയും ചെയ്തതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here