മഹാരാഷ്‌ട്രയിലെ ഭീമ കൊറേഗാവിൽ തീവ്രഹിന്ദുത്വ ശക്തികൾ നടത്തിയ കലാപത്തിന‌് ദൃക്‌സാക്ഷിയായ ദളിത് പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. പത്തൊമ്പതുകാരിയായ പൂജ സാകേതിനെയാണ‌് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത‌്.
അക്രമത്തിൽ വീട‌് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ച കേന്ദ്രത്തിന് സമീപത്തെ കിണറ്റിലായിരുന്നു മൃതദേഹം. കലാപക്കേസിൽ ഹിന്ദു ഏക്താ അഖാഡി നേതാവ് മിലിന്ദ് എക്ബോത്തെ ജാമ്യത്തിൽ ഇറങ്ങിയതിനുപിന്നാലെയാണ‌് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടത‌്.
ജനുവരിയിലെ കലാപത്തിൽ സ്വന്തം വീടുൾപ്പെടെ അക്രമികൾ തീയിടുന്നത് നേരിട്ടുകണ്ടയാളാണ് പൂജ. പരാതിയും സാക്ഷിമൊഴിയും പിൻവലിക്കാൻ അക്രമികളിൽനിന്ന് കടുത്ത സമ്മർദവും ഭീഷണിയും ഉണ്ടായിരുന്നെന്ന് കുടുംബം പറഞ്ഞു.
പെൺകുട്ടിയെ അപമാനിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസും പിൻവലിക്കാൻ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തീരുമാനിച്ചിരുന്നു.
പെൺകുട്ടി ആത്മഹത്യ ചെയ‌്തതാകാമെന്നാണ‌് പൊലീസ് വാദം. പരാതി പിൻവലിക്കണമെന്ന അക്രമികളുടെ കടുത്ത ഭീഷണിയിലായിരുന്നു പെൺകുട്ടിയെന്ന് കുടുംബം പരാതിയിൽ പറയുന്നുണ്ട്.
എന്നാൽ, ചിലരുമായി നിയമപ്രശ്നങ്ങൾ നിലവിലുണ്ടെന്നും അവരെ സംശയമുണ്ടെന്ന‌് കുടുംബം പറഞ്ഞതായും പൊലീസ‌് വാദിക്കുന്നു.
പെൺകുട്ടിയുടെ കുടുംബത്തിന്റെ കൈവശഭുമിയിലെ നിർമാണവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്ന രണ്ടുപേരെ പിടികൂടിയിട്ടുണ്ട‌്. ആത്മഹത്യാപ്രേരണകുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത‌്.
1818ലെ കൊറേഗാവ് യുദ്ധവിജയത്തിന്റെ വാർഷികാഘോഷത്തിനെത്തിയ ദളിതർക്കുനേരെ തീവ്രഹിന്ദുത്വ സംഘടനകൾ നടത്തിയ അക്രമണമാണ് കലാപമായി പടർന്നത്.
ജനുവരി ഒന്നിനുണ്ടായ അക്രമത്തിൽ ഒരു ദളിത് യുവാവ് കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിൽ ഹിന്ദു ഏക്താ അഖാഡി നേതാവ് മിലിന്ദ് എക്ബോത്തെ, ശിവ് പ്രതിഷ്ഠാൻ നേതാവ് സംഭാജി ഭീഡെ എന്നിവർ അറസ്റ്റിലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here