കണ്ണൂർ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വേണമെന്നും, ഒരാളുടെ വോട്ടും വേണ്ടയെന്ന് പറയില്ലെന്നും കോടിയേരി. വോട്ട് വേണ്ടെന്ന് പറയാൻ ഒരു ഘടകകക്ഷി നേതാവിനും കഴിയില്ലെന്നും കോടിയേരി വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ യുവജന വിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന 24 മണിക്കൂറ് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
തെരഞ്ഞെടുപ്പില്‍ ഒരാളുടെ വോട്ടും വേണ്ടയെന്ന് പറയില്ല. ബിജെപിക്കും യുഡിഎഫിനും എതിരായ വോട്ട് വാങ്ങണമെന്നാണ് എല്‍ഡിഎഫ് നയം.യുഡിഎഫിനോട്അസംതൃപ്തിയുള്ള എല്ലാവരുടെയും വോട്ട് വാങ്ങണമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. മാണിക്കും കേരള കോണ്‍ഗ്രസിനും യുഡിഎഫിനോട് അസംതൃപ്തിയുണ്ടെങ്കില്‍ അവര്‍ക്കും എല്‍ഡിഎഫിന് വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാവണം.
ഏതെങ്കിലും പാര്‍ടിയുടെ വോട്ട് വേണ്ടായെന്ന് തീരുമാനിക്കേണ്ടത് ഇടതുപക്ഷത്തെ ഏതെങ്കിലും ഘടകകക്ഷിയല്ല. എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. വ്യത്യസ്തമായ അഭിപ്രായപ്രകടനം നടത്തുന്നത് ശരിയായ രീതിയല്ല കോടിയേരി പറഞ്ഞു.അതേ സമയം, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ആരുടേയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള ആര്‍ജവമൊന്നും കെ.എം മാണിക്ക് ഇല്ലെന്നാണ് താന്‍ പറഞ്ഞതെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. നേരത്തെ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാനെത്തിയ കാനം മാണിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
നേരത്തെ മാണിയില്ലാതെയാണ് മുമ്പ് ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് ജയിച്ചിട്ടുള്ളതെന്നും യു.ഡി.എഫില്‍ നിന്നും പിണങ്ങി വരുന്നവരെ എടുക്കാനല്ല ഇടതുമുന്നണിയെന്നും കാനം വ്യക്തമാക്കിയിരുന്നു.
അതേ സമയം, ചെങ്ങന്നൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനാണ് കാനത്തിന്‍റെ ലക്ഷ്യമെന്ന ആരോപണവുമായി കെ എം മാണിയും രംഗത്തെത്തി. ഒരു വെടിക്ക് രണ്ട് പക്ഷിയെന്നതാണ് കാനത്തിന്റെെ നിലപാടെന്നും ചെങ്ങന്നൂരില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും മാണി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മാണിയോട് സഹകരിച്ചാൽ ഇടത് മുന്നണിക്കാകെ കളങ്കമെന്ന് ബിനോയ് വിശ്വം. അഴിമതിയുടെ പേരിൽ ഇന്നലെ വരെ എൽഎഡിഎഫ് എതിർത്തിരുന്ന മാണിയെ ഇനി സഹകരിപ്പിച്ചാൽ അത് തിരിച്ചടിയാകും.
ഇരുട്ടി വെളുക്കും മുൻപ് മാണി എല്‍ ഡി എഫ്ന്‍റെ ഭാഗമാകുന്നത് സ്വീകാര്യമല്ല. സിപിഐ വൃദ്ധൻമാരുടെ പാർട്ടിയായി മാറുന്നുവെന്ന വിമർശനം സമ്മേളനത്തിലുണ്ടായന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here