ലിഗയുടെ കൊലപാതകത്തിന് സാക്ഷിയായ പനത്തുറയിലെ കണ്ടല്‍ക്കാട്; 14 ഏക്കറിലധികമായി വ്യാപിച്ചു കിടക്കുന്ന കണ്ടല്‍ക്കാടിന് പറയാനുള്ളത് നിഗൂഢത നിറഞ്ഞ ഭയപ്പെടുത്തുന്ന സത്യങ്ങള്‍

വിദേശവനിത ലിഗയുടെ കൊലപാതകത്തിന് സാക്ഷിയായ പനത്തുറയിലെ കണ്ടല്‍ക്കാടിന് പറയാനുള്ളത് നിഗൂഡത നിറഞ്ഞ ഭയപ്പെടുത്തുന്ന സത്യങ്ങളാണ്. ഏകദേശം 14 ഏക്കറിലധികമായി വ്യാപിച്ചു കിടക്കുന്ന ഈസ്ഥലത്ത് എന്തുനടന്നാലും പുറംലോകം അറിയില്ലെന്ന സ്ഥിതിയാണ്.അതുതന്നെയാണ് കൊലപാതകി സംഘവും പുരുഷലൈംഗികതൊ‍ഴിലാളികളും സാമൂഹിക വിരുദ്ധരും പനത്തുറയിലെ കണ്ടല്‍ക്കാട് തങ്ങളുടെ സേഫ് സോണായി തെരഞ്ഞെടുക്കാന്‍ കാരണം.

ഒരു വിദേശവനിതയുടെ ,കൃത്യമായി പറഞ്ഞാല്‍ ലിത്വാനിയന്‍ സ്വദേശി ലിഗ എന്ന മുപ്പത്തിമൂന്നുകാരിയുടെ മരണമാണ് കേരള ജനതയെയുടെയും രാജ്യത്തെയും പുറംലോകത്തിന്‍റെയും ശ്രദ്ധ തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പനത്തുറയിലെ കണ്ടല്‍ക്കാടിലേക്ക് എത്തിച്ചത്.പനത്തുറയില്‍ പാര്‍വ്വതീപുത്തനാറിന്‍റെ കരയിലായി ഏകദേശം 14 ഏക്കറിലധികമായി വ്യാപിച്ച് കിടക്കുകയാണ് നിഗൂഡത നിറഞ്ഞ കണ്ടല്‍ക്കാട് ഭൂമി.

ലിഗയുടെ മൃതദേഹം കണ്ടെത്തിയ ഈ കണ്ടല്‍ക്കാടിന് പറയാനുള്ളത് ഭയപ്പെടുത്തുന്ന സത്യങ്ങളാണ്.മൃതദേഹം കാണാനായി പോലീസുകാരും മറ്റുള്ളവരും ഇവിടേക്ക് എത്തിയത് കാട് വെട്ടിത്തെളിച്ചായിരുന്നു.ലിഗയ്ക്ക് മയക്ക് മരുന്ന് നല്‍കി കൊണ്ടുവന്ന വ‍ഴി സംബന്ധിച്ച പൊലീസിന്‍റെ സംശയം തന്നെ ഈസ്ഥലത്തിന്‍റെ ദുര്‍ഘടാവസ്ഥ വെളിപ്പെടുത്തുന്നതാണ്.

ആല്‍മരവും ഒതളങ്ങാമരവും കൈതക്കൂട്ടവും മുള്‍ച്ചെടികളും നിറഞ്ഞുനില്‍ക്കുന്ന ഈ കണ്ടല്‍ക്കാട്ടില്‍ മാസങ്ങള്‍ക്ക് മുന്‍പാണ് ഒരു യുവാവിന്‍റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.അശോകന്‍ എന്ന യുവാവിനെ കൊലപ്പെടുത്തി കണ്ടല്‍ക്കാട്ടില്‍ വള്ളിയില്‍ കെട്ടിതൂക്കിതാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.കണ്ടല്‍ക്കാടിനോട് ചേര്‍ന്നുള്ള വസ്തുവിന്‍റെ ഉടമസ്ഥര്‍ ആരെന്നതും നാട്ടുകാര്‍ക്കറിയില്ല.

ചീട്ടുകളിക്കാരുടെയും‍,മദ്യപിക്കാനും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാനും എത്തുന്നവരുടെയും സ്ഥിരം കേന്ദ്രം കൂടിയാണ് ഇവിടം.ഉഗ്രവിഷമുള്ള പാമ്പുകളുടെ ഇവിടത്തെ സാന്നിദ്ധ്യം 500 മീറ്റര്‍ അകലെ താമസിക്കുന്നവര്‍ സാക്ഷപ്പെടുത്തുന്നുണ്ട്.കണ്ടല്‍ക്കാട്ടിന് സമീപം വര്‍ഷങ്ങളായി അടഞ്ഞ് കിടക്കുന്ന കെട്ടിടവും ഇവിടത്തെ ദുരൂഹതയ്ക്ക് ആക്കം കൂട്ടുന്നു.

വിദേശികളെ പലപ്പോ‍ഴും ലഹരി ഉപയോഗത്തിനായി മയക്ക് മരുന്ന് മാഫിയ ഇവിടെയാണ് എത്തിക്കാറ്.അങ്ങനെ ഇവിടെ എന്ത് നടന്നാലും പുറം ലോകം അറിയില്ല എന്ന സ്ഥിതി.ഇവിടേക്ക് പരിസരവാസികളോ നാട്ടുകാരോ പേടിച്ചിട്ട് തിരിഞ്ഞു നോക്കാറുമില്ല.കണ്ടല്‍കാടിനുള്ളില്‍ നിന്ന് നിലവിളിയോ മൃതദേഹം അ‍ഴുകുന്നതിന്‍റെ ദുര്‍ഗന്ധമോ പോലും പുറത്തേക്ക് കടക്കില്ല.

പൊ‍ഴി കയറിയാല്‍ കണ്ടല്‍ക്കാട് വെള്ളത്തിലാകും.ഇതൊക്കെ തന്നെയാണ് കൊലപാതകി സംഘവും പുരുഷലൈംഗികതൊ‍ഴിലാളികളും സാമൂഹിക വിരുദ്ധരും പനത്തുറയിലെ കണ്ടല്‍ക്കാട് തങ്ങളുടെ സേഫ് സോണായി തെരഞ്ഞെടുക്കാന്‍ കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News