ശോഭയുടെ മരണം- ഒരു ഫ്ലാഷ് ബാക്ക്; ആ മെയ്ദിനത്തിന്‍റെ ഓര്‍മ്മയില്‍ ശാരദക്കുട്ടി

ശാരദയ്ക്ക് ശേഷം ഉര്‍വ്വശി പട്ടം നേടിയ ആദ്യ മലയാള സിനിമാ നടിയാണ് ശോഭ. ഉര്‍വ്വശിയാവുന്ന ആദ്യ തെന്നിന്ത്യന്‍ മലയാളി നടിയും ശോഭതന്നെ. തെന്നിന്ത്യന്‍ സിനിമാലോകത്ത് അഭിമാനമാകുമായിരുന്ന ശോഭ അണയാന്‍ പോകുന്ന തീയുടെ ആളിക്കത്തല്‍ മാത്രമായിരുന്നു.

വിവാഹജീവിതത്തിലെ താളപ്പിഴകള്‍ ആ ശോഭയെ അല്പായുസ്സാക്കി. സാരിത്തുമ്പില്‍ ശോഭ പൊലിഞ്ഞു – 1980 മെയ് ഒന്നിന്. 38 വര്‍ഷത്തിന് ശേഷം `മഷിയെഴുതാത്ത കണ്ണുകളും കെട്ടി മുഴുപ്പിക്കാത്ത ശരീരഭാഗങ്ങളുമായി തങ്ങളിലൊരാളെ പോലെ ജീവിച്ച ശോഭയെ അനുസ്മരിക്കുകയാണ് എ‍ഴുത്തുകാരി ശാരദക്കുട്ടി.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം:

മെയ് ഒന്ന്.
പിറ്റേന്ന് യൂണിവേഴ്സിറ്റി പരീക്ഷയാണ്. ഗണിതശാസ്ത്രത്തിന്റെ കടുകട്ടിയായ ഒരു തിയറം മുറ്റത്തു കൂടി തലങ്ങും വിലങ്ങും നടന്നു വായിച്ചു മന:പാഠമാക്കുകയാണ്. പെട്ടെന്നാണ് റേഡിയോവിലെ വാർത്ത അമ്മ ശബ്ദം കൂട്ടി വെച്ചിട്ട് പറയുന്നത് ശോഭ തൂങ്ങി മരിച്ചു എന്ന്.

ഞാൻ നോട്ട് ബുക്കെറിഞ്ഞ് അകത്തേക്കോടി. റേഡിയോ സ്റ്റാൻഡിൽ തല ചേർത്തു മരവിച്ചു നിന്നു. കേൾക്കാൻ വയ്യ ഒന്നും. ശോഭ അത്രക്ക് പ്രിയപ്പെട്ടവളായിരുന്നു.

മഷിയെഴുതാത്ത കണ്ണുകളും കെട്ടി മുഴുപ്പിക്കാത്ത ശരീരഭാഗങ്ങളുമായി ഞങ്ങളിലൊരാളെ പോലെ ശോഭ. പ്രിൻറ്റഡ് സിൽക്ക് സാരിയും കാതിൽ വലിയ വളയങ്ങളുമായി സിനിമയിൽ ശോഭയെയും ജലജ യെയും കാണുമ്പോൾ സാധാരണക്കാരായ ഞങ്ങൾക്കും ഞങ്ങൾ സുന്ദരികളാണെന്നും പ്രണയിക്കാൻ യോഗ്യരെന്നും സ്വയം തോന്നി.

ശോഭയെ പോലെ മുടി കൊണ്ട കെട്ടി ഓർഗണ്ടി സാരിയും ഷിഫോൺ സാരിയും മുടിക്കു മുകളിലൂടെ ചുറ്റി തോൾഭാഗം മറച്ച്, ശരീരം പൊതിഞ്ഞു ഞാനും നടന്നു. പുസ്തകം കയ്യിൽ ചേർത്തു പിടിച്ച് സാരി തല വഴി മൂടിയപ്പോഴൊക്കെ സ്വയം ശോഭയായി സങ്കൽപിച്ചു.

വേണു നാഗവള്ളി ഉൾക്കടലിലെ ശോഭയുടെ മുടിയിഴകളിൽ ഒരെണ്ണം നെറ്റിയിൽ നിന്നെടുത്ത് രഹസ്യമായി ഒതുക്കി വെച്ചു കൊടുത്തപ്പോൾ അത്തരമൊരു നിമിഷത്തിൽ ഞാനെന്നെ കൊതിച്ചു. ശാലിനി എന്റെ കൂട്ടുകാരിയിൽ സുകുമാരൻ അവതരിപ്പിച്ച അധ്യാപകൻ മോഹിച്ചത് എന്നെ ആയിരുന്നെങ്കിലെന്ന് ഞാനാഗ്രഹിച്ചു.

അത്രക്ക് ശോഭയുമായി ഞങ്ങളുടെ കാലത്തെ പെൺകുട്ടികൾ പലരും സ്വയം ചേർത്തു വെച്ചിരുന്നു.

പശി എന്ന തമിഴ് സിനിമയിൽ ശോഭയവതരിപ്പിച്ച മുഷിഞ്ഞ പെൺകുട്ടിയെ കണ്ടപ്പോഴാണ് വിശപ്പിന്റെ ഗന്ധം തീക്ഷ്ണമായി ഒരു സ്ക്രീനിൽ നിന്ന് പുറത്തേക്ക് പടരുന്നത് ആദ്യമായി അറിഞ്ഞത്. ശോഭയുടെ മണം ഞങ്ങളുടെ കാലത്തെ പല പെൺകുട്ടികളുടെയും മണമായിരുന്നു.

എന്തിനാണ് പ്രശസ്തിയുടെ ഉച്ചയിൽ തന്നെ ഒരു പെൺകുട്ടി പൊടുന്നനെ ജീവിതം അവസാനിപ്പിച്ചു കളയുന്നത്? നടി പ്രേമയുടെ മകൾക്ക് കോടമ്പാക്കത്തെ സാധാരണ സിനിമാ ജീവിതമല്ലാതെ മറ്റൊരു സാംസ്കാരിക അടിത്തറയോ ബൗദ്ധിക ജീവിതമോ ഇന്നത്തെ യുവനടികൾക്കുള്ള തു പോലെ ഉണ്ടായിരുന്നില്ല.

കോളേജുവിദ്യാഭ്യാസവും കാവാലം – അരവിന്ദൻ സ്കൂളുകളുടെ അഭിനയ പരിശീലനവും സാംസ്കാരിക പശ്ചാത്തലവുമുള്ള ജലജയായിരുന്നു ശാലിനിയുടെ കൂട്ടുകാരി അമ്മുവായി ആ ചിത്രത്തിൽ അഭിനയിച്ചത്. ദു:ഖവും സന്തോഷവും എല്ലാം പരസ്പരം പങ്കു വെക്കുന്നവർ. ഒരാൾ കരഞ്ഞാൽ മറ്റേയാൾ തുണ.

രഹസ്യങ്ങൾ കൈമാറുന്ന കത്തുകൾ.. “എങ്ങോട്ടു പോയി ഞാൻ എന്റെ സ്മൃതികളെ നിങ്ങൾ വരില്ലയോ കൂടെ ” എന്നു കൊതിപ്പിച്ച സൗഹൃദം.

അത്തരമൊരു കൂട്ടുകാരി യഥാർഥ ജീവിതത്തിൽ ശോഭയ്ക്ക് ഉണ്ടായിരുന്നുവെങ്കിൽ അകാലത്തിൽ ആ ജീവിതം അവസാനിക്കുമായിരുന്നിരിക്കില്ല. ഇന്നത്തെ സിനിമാ നടിമാരുടെ കൂട്ടായ്മ Wcc യുടെ പ്രസക്തി എന്തെന്ന് ഗൗരവത്തോടെ ഓർമ്മിക്കാനുള്ള ദിവസം കൂടിയാവട്ടെ രാജ്യത്തെ മികച്ച നടി സ്വയം ജീവിതമവസാനിപ്പിച്ച ഈ ദിവസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News