തിരുവനന്തപുരം: ലിഗയെ കഴുത്ത് ഞെരിച്ച് കൊന്നുവെന്ന് കസ്റ്റഡിയിലുള്ള പ്രതികള്‍ സമ്മതിച്ചു. മയക്ക് മരുന്ന് നല്‍കിയതിന് ശേഷമാണ് കൃത്യം നടത്തിയതെന്നും പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രതികളുടെ മൊഴി.
ലിഗയെ കാണാതായ മാര്‍ച്ച് 14ന് തന്നെ ബോട്ട് മാര്‍ഗം പനത്തുറയിലെ കണ്ടല്‍ കാട്ടിലേക്ക് കൊണ്ട്‌പോയെന്നും അന്നുതന്നെ ലിഗയെ കഴുത്ത് ഞെരിച്ച് കൊന്നുവെന്നുമാണ് കസ്റ്റഡിയിലുള്ള പ്രതികള്‍ സമ്മതിച്ചിരിക്കുന്നത്.
ബോട്ടിംഗ് നടത്താനെത്തിയ വിദേശവനിതയെ ഇവിടെയെത്തിച്ച് മയക്കുമരുന്ന് നല്‍കിയെന്നും തുടര്‍ന്ന് പണത്തെചൊല്ലി വാക്ക് തര്‍ക്കമുണ്ടായെന്നും ശേഷം കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടിതൂക്കുകയായിരുന്നു എന്നാണ് വാഴാമുട്ടം സ്വദേശികളായ പ്രതികള്‍ സമ്മതിച്ചിരിക്കുന്നത്.
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പൊലീസിന് കൃത്യമായതെളിവുകളോ മൊഴിയോ ലഭ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ പൊലീസിന് കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തുവാനും കഴിഞ്ഞിരുന്നില്ല. പ്രതികള്‍ കുറ്റസമ്മതം നടത്തിയതോടെ ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
അതേസമയം, ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് സൂചന. പരിശോധനാ ഫലം വരുന്നതോടെ ലിഗ ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നോ എന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസിന് ലഭ്യമാകും.
എന്നാല്‍ ബലാല്‍സംഗം ചെയ്തിട്ടില്ലെന്നാണ് പ്രതികള്‍ പറയുന്നത്. മെഡിക്കല്‍കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന ലിഗയുടെ മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മൃതദേഹം ഇവിടെത്തന്നെ സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here