UDF സർക്കാരിന്‍റെ കാലത്ത് വിവിധ കേസുകൾ വാദിക്കാനായി എത്തിയ കോൺഗ്രസ് നേതാവ് കൂടിയായ കപിൽ സിബിലിനു മാത്രം സർക്കാർ നൽകിയത് 4 കോടിയിലധികം രൂപ.
35 ലക്ഷം രൂപവരെയാണ് കപിൽ സിബിൽ ഒരു സിറ്റിംങിന് കൈപ്പറ്റിയിരുന്നത്. സുപ്രിംകോടതിയിൽ നിന്നെത്തിയ മറ്റ് മുതിർന്ന അഭിഭാഷകർക്കും അന്ന് സർക്കാർ നൽകിയത് ലക്ഷങ്ങളാണ്.
UDF ഭരണകാലമായ 2011 – 16 കാലത്ത് 10 കേസുകളിലാണ് സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ അഭിഭാഷകൻ കപിൽ സിബിൽ ഹാജരായത്.
ആകെ ഫീസിനത്തിൽ മാത്രം അന്ന് സർക്കാർ കപിൽ സിബിലിന് നൽകിയത് 4 കോടി ആറ് ലക്ഷത്തി എഴുപതിനായിരം രൂപയും. 35 ലക്ഷം രൂപവരെയാണ് കപിൽ സിബിൽ ഒരു സിറ്റിംങിന് കൈപ്പറ്റിയിരുന്നത്.
ബാർ കേസിൽ 3 തവണ ഹാജരായപ്പോൾ മാത്രം നൽകിയത് 2 കോടി 36 ലക്ഷത്തി അൻപതിനായിരം രൂപ. 2 തവണ അബ്കാരി കേസിൽ ഹാജരായപ്പോൾ കൈപ്പറ്റിയത് 70 ലക്ഷം രൂപ. ബാർ കോഴയുമായി ബന്ധപ്പെട്ട് ഒരു തവണ ഹാജരായപ്പോൾ 35 ലക്ഷം രൂപ നൽകി.
ചന്ദ്രബോസ് വധക്കേസിൽ 3 തവണയായി നൽകിയത് 26 ലക്ഷത്തി നാൽപതിനായിരം രൂപയാണ് . പാലക്കാട് കുട്ടിക്കടത്ത് കേസിൽ ഹാജരായതിന് എട്ട് ലക്ഷത്തി എൺപതിനായിരം രൂപയും.
ഇത് കപിൽ സിബിലിന്‍റെ മാത്രം കണക്ക്. ഇതിന് പുറമെയാണ് സുപ്രീംകോടതിയിൽ നിന്നുമെത്തിയ മറ്റ് മുതിർന്ന അഭിഭാഷകർക്ക് നൽകിയ ഫീസിന്‍റെ കണക്ക്.
കൃഷ്ണൻ വേണുഗോപാലിന് 48 ലക്ഷം രൂപ, റ്റി എൽ ബിശ്വനാഥ അയ്യർക്ക് 12 ലക്ഷത്തി അൻപതിനായിരം രൂപ, പി.വി ദിനേശിന് 8 ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ, വി.ഗിരിക്ക് 6 ലക്ഷത്തി അറുപതിനായിരം രൂപ, തോമസ് പി.ജോസഫിന് അഞ്ച് ലക്ഷത്തി അൻപതിനായിരം രൂപ, എം.എൻ കൃഷ്ണമണിക്ക് അഞ്ച് ലക്ഷം രൂപ എന്നിങ്ങനെയും.
അഴിമതി കേസ് വാദിക്കുന്നതിനടക്കം മുൻ സർക്കാരിന്‍റെ കാലത്ത് സുപ്രിംകോടതിലെ പ്രഗൽഭരായ അഭിഭാഷകരെ നിയമിച്ചവഴാണ് ഇപ്പോൾ അനാവശ്യ വിവാദങ്ങൾക്ക് തിരികൊളുത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here