പത്മനാഭപുരം കൊട്ടാരവിവരങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. ആറര ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കൊട്ടാരസമുച്ചയങ്ങളുടെ ദൃശ്യാവിഷ‌്കാരം ഉൾപ്പെടെയുള്ള വിവരങ്ങളെല്ലാം ഇനി വെബ‌്സൈറ്റിലും യുട്യൂബ‌് ചാനലിലും ലഭ്യമാകും. സംസ്ഥാന പുരാവസ‌്തുവകുപ്പാണ‌് പദ്ധതിയുടെ ആസൂത്രികർ.
സഞ്ചാരികൾക്കും ഗവേഷകർക്കുമൊക്കെ സഹായകമാകുന്ന രീതിയിലാണ‌് രൂപകൽപ്പന. വെബ‌്സൈറ്റിലെത്തിയാൽ കൊട്ടാരസമുച്ചയത്തിലെ 18 കൊട്ടാരത്തിൽ ഓരോന്നിന്റെയും ചിത്രങ്ങളും വിവരങ്ങളും ലഭിക്കും. സന്ദർശക സമയം, സൗകര്യങ്ങൾ, എങ്ങനെ എത്തിച്ചേരാം തുടങ്ങിയ കാര്യങ്ങളെല്ലാം സൈറ്റിലുണ്ടാകും.
സൈറ്റിന്റെ ഭാഗമായുള്ള ലിങ്കിലൂടെ കൊട്ടാരത്തിന്റെ യുട്യൂബ‌് ചാനലിലേക്ക‌് പ്രവേശിക്കാം. ഇതിൽ കൊട്ടാരത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രവും മറ്റും ലഭ്യമാകും.
പഴയ വേണാട‌് രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു പത്മനാഭപുരം കൊട്ടാരം. പിന്നീട‌് വേണാട‌് രാജ്യം വികസിച്ച‌് തിരുവിതാംകൂർ രാജ്യമായി. 70 വർഷത്തോളം ശക്തമായ രാജ്യമായി തിരുവിതാംകൂർ നിലനിന്നു. പിന്നീട‌് ക്ഷയിക്കുകയും രാജ്യം ബ്രിട്ടീഷ‌് ഭരണത്തിനു കീഴിലാവുകയും ചെയ‌്തു.
സ്വാതന്ത്ര്യാനന്തരം പത്മനാഭപുരം കൊട്ടാരം നിലനിൽക്കുന്ന തക്കല പ്രദേശം തമിഴ‌്നാടിന്റെ അധീനതയിലാണെങ്കിലും കൊട്ടാരത്തിന്റെ അവകാശം കേരളത്തിന‌് നിലനിർത്താനായി. പുരാവസ‌്തുവകുപ്പിനാണ‌് കൊട്ടാരത്തിന്റെ സൂക്ഷിപ്പുചുമതല.
നാനൂറ‌് വർഷത്തിലേറെ പഴക്കമുള്ളതാണ‌് കൊട്ടാരം. ഏഷ്യയിലെതന്നെ ഏറ്റവും വലിയ തടിനിർമിത കൊട്ടാരമാണിത‌്. ലോക പൈതൃക പട്ടികയിൽ ഇടം നേടുമെന്ന‌് കരുതപ്പെടുന്ന കൊട്ടാരം പശ്ചിഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ‌് നിർമിച്ചിട്ടുള്ളത‌്.
താജ‌്മഹലിനെപ്പോലെ പ്രകൃതിയോട‌് ഇണങ്ങിയ നിർമിതികൾ സഞ്ചാരികളുടെ പ്രിയപ്പെട്ട കാഴ‌്‌ചയാണ‌്. തിങ്കൾ ഒഴികെയുള്ള എല്ലാ ദിവസവും കൊട്ടാരം സന്ദർശിക്കാൻ അവസരമുണ്ട‌്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here