അലിഗഡ് സര്‍വകലാശാലയില്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുന്നു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അഞ്ച് ബറ്റാലിയന്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥരെയാണ് സര്‍വകലാശാലയ്ക്ക് പുറത്തു വിന്യസിച്ചിരിക്കുന്നത്. അതേസമയം സ്വാതന്ത്ര്യ സമരത്തില്‍ ജിന്നയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന പ്രസ്താവനയുമായി ഗൊരാഖ്്പൂര്‍ എംപി നിഷാദ് രംഗത്ത്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞ ദിവസം ഉച്ചയോടുകൂടി വിച്ഛേദിച്ച ഇന്റര്‍നെറ്റ് ബന്ധം ഇന്നും തടസപ്പെട്ടേക്കും. ഇന്ന് അര്‍ദ്ധ രാത്രിവരെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാനാണ് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരിക്കുന്നത്. പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വരുന്ന ചൊവാഴ്ച വരെ ക്ലാസുകള്‍ ബഹിഷ്‌കരിക്കാനാണ് വിദ്യാര്‍ത്ഥി യൂണിയന്റ് തീരുമാനം.
സര്‍വകലാശാല യൂണിയന്‍ ഹാളില്‍ നിന്ന് ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാവിശ്യപ്പെട്ട് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ബുധനാഴ്ച കാമ്പസിലിലേക്ക് എത്തിയതോടെയാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്.
പുറത്തു നിന്നെത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനത്തിനു നേരെ പൊലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായത്.
തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരടക്കം 41 പേര്‍ക്ക് പരുക്കു പറ്റിയിരുന്നു. അതേസമയം അലിഗഡ് വിഷയത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നും ഗാന്ധിജിയേയും നെഹ്‌റുവിനേയും പോലെ ജിന്നയും സ്വാതന്ത്ര്യസമരത്തിന് സംഭാവന നല്‍കിയ വ്യക്തിയാണെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവും ഗൊരാഖ്പൂരിലെ എം പിയുമായ നിഷാദ് വ്യക്തമാക്കി.
എന്നാല്‍ ജിന്നയെ ശത്രുവായി കാണണമെന്ന്ും അദ്ദേഹത്തെ ബഹുമാനിക്കേണ്ട ആവശ്യമില്ല എന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ് ബിജെപി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here