അമേരിക്കയിൽ ഇന്ത്യൻ വംശജനെ കൊലപ്പടുത്തിയ കേസിൽ മുൻ യുഎസ് നാവിക ഉദ്യോഗസ്ഥന് ജീവപര്യന്തം തടവ്. ആന്ധ്രാപ്രദേശ് സ്വദേശിയായ ശ്രീനിവാസ് കുച്ചിഭോട്ട്ലയെ വെടിവെച്ച് കൊന്ന സംഭവത്തിലാണ് 52കാരനായ ആദം പ്യൂരിൻടണിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. യുഎസ് നാവിക സേനയിലെ മുൻ ഉദ്യോഗസ്ഥനാണ് ഇയാൾ.
അമേരിക്കയിലെ കാൻസസിന് സമീപനമുളള ഓസ്റ്റിൻ ബാറിൽ 2017 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആക്രമണത്തെ തുടർന്നായിരുന്നു കൊലപാതകം.
എന്‍റെ രാജ്യത്തുനിന്ന് പുറത്തുപോകൂ എന്ന് ആക്രോശിച്ചാണ് ആദം പ്യൂരിൻടൺ ഇന്ത്യൻ വംശജർക്ക് നേർക്ക് വെടിയുതിർത്തത്. വെടിവെപ്പിൽ ശ്രീനിവാസ് കുച്ചിഭോട്ട്ലയുടെ സുഹൃത്തായ അലോക് മദാസനിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
വിചാരണ കാലയളവിൽ ആദം പ്യൂരിൻടൺ കുറ്റം നിഷേധിച്ചെങ്കിലും കഴിഞ്ഞ മാർച്ചിൽ ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫെഡറൽ ജഡ്ജ് ശിക്ഷാ പ്രസ്താവിച്ചത്. ശ്രീനിവാസ് കുച്ചിഭോട്ട്ല സുഹൃത്തിന് പരിക്കേറ്റ സംഭവത്തിൽ 165 മാസം പ്രത്യേക തടവും ഇയാൾ അനുഭവിക്കണമെന്നാണ് കോടതി വിധി.
അതേസമയം വിധിയെ സ്വാഗതം ചെയ്യുന്നതായി ശ്രീനിവാസ് കുച്ചിഭോട്ട്ലയുടെ ഭാര്യ പ്രതികരിച്ചു. ഭർത്താവിനെ തിരികെ ലഭിക്കില്ലെങ്കിലും മാതൃകാപരമായ ശിക്ഷയാണെന്നും വംശീയ വിദ്വേഷത്തിനെതിരായ ശക്തമായ സന്ദേശമാണ് വിധിയെന്നും അവർ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here