ഐപിഎല്‍ നടപ്പ് സീസണില്‍ പ്ലേ ഓഫ് കാണാതെ കൊഹ്ലിയുടെ ബാംഗൂര്‍ റോയല്‍ ചലഞ്ചേഴ്സ് പുറത്താകാനുള്ള സാധ്യതകള്‍ വര്‍ധിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ ധോണിയുടെ ചെന്നൈയ്ക്കെതിരെ നാണംകെട്ട പരാജയമാണ് ലോകോത്തര താരങ്ങള്‍ അണിനിരന്ന റോയല്‍ ചലഞ്ചേഴ്സ് ഏറ്റുവാങ്ങിയത്.
ചെന്നൈ സൂപ്പർ കിംഗ്സ് ആറു വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. ബാംഗ്ലൂർ ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം ചെന്നൈ 12 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു.
തകര്‍പ്പന്‍ ഫോമിലുള്ള നായകൻ എം.എസ് ധോണിയുടേയും (23 പന്തിൽ 31) ഓപ്പണർ അമ്പാട്ടി റായിഡുവിന്റെയും (25 പന്തിൽ 32) മികവിലാണ് ചെന്നൈ അനായാസ ജയം നേടിയത്.
നേരത്തെ പാർഥിവ് പട്ടേലിന്റെ അർധ സെഞ്ചുറിയുടെ കരുത്തിലാണ് ബാംഗ്ലൂർ ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. പട്ടേൽ 41 പന്തിൽ 53 റൺസെടുത്ത് പുറത്തായി. എന്നാൽ എട്ടു വിക്കറ്റിന് 89 എന്ന നിലയിലായിരുന്ന ബാംഗ്ലൂരിനെ ടിം സൗത്തിയുടെ പ്രകടനമാണ് നാണക്കേടിൽനിന്നും രക്ഷപെടുത്തിയത്. വാലറ്റത്ത് കൂറ്റൻ അടികളുമായ പൊരുതിയ സൗത്തി 26 പന്തിൽ 36 റൺസെടുത്ത് പുറത്താകാതെ നിന്നു.
ബാംഗ്ലൂർ നിരയിൽ പട്ടേലിനും സൗത്തിക്കും മാത്രമാണ് രണ്ടക്കം കടക്കാനായത്. ക്യാപ്റ്റൻ വിരാട് കോഹ്ലി (8), മക്കല്ലം (5), എബി ഡിവില്ലിയേഴ്സ് (1) എന്നിവരെല്ലാം പെട്ടെന്നു മടങ്ങി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here