വിദേശവനിതയുടെ ആന്തരികാവയങ്ങളുടെയും വസ്ത്രങ്ങളുടെയും രാസപരിശോധന റിപ്പോര്‍ട്ട് ചൊവ്വാഴ്ച അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ക്ക് കൈമാറാനുള്ള തയ്യാറെടുപ്പിലാണ് ചീഫ് കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി.
അതേസമയം വിദേശവനിതുടെ കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രധാന പ്രതികളെ തിങ്കളാഴ്ച മുതല്‍ മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട് ഉള്‍പ്പെടെയുള്ള നിരവധി സ്ഥലങ്ങളില്‍ പൊലീസ് തെളിവെടുപ്പിനായി കൊണ്ടുപോകും.
എന്നാല്‍ വിദേശ വനിതയുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി പങ്കാളികളായിട്ടുണ്ടെന്നാണ് കസ്റ്റഡിയിലുള്ള ഉമേഷും ഉദയനും അന്വേഷണ സംഘത്തോട് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
വിദേശവനിതയുടെ ആന്തരികാവയവങ്ങളുടെ സാംബിളുകളുടെയും വസ്ത്രങ്ങളുടെയും രാസപരിശോധനയാണ് പൂര്‍ത്തിയായിരിക്കുന്നത്. മൃതദേഹം പൂര്‍ണ്ണമായും അഴുകിയ നിലയിലായിരുന്നതിനാല്‍ കേരളത്തിലെ ചീഫ് കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയിലെ പരിശോധനയില്‍ കൊലപാതകികള്‍ക്കെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന.
അതുകൊണ്ട് തന്നെ വിശദമായ, ആഴത്തിലുള്ള പരിശോധനയ്ക്കായി ഹൈദരാബാദിലെയോ വിദേശത്തെ മറ്റെവിടെയെങ്കിലുമുള്ള കെമിക്കല്‍ ലാബിലോ സാംബിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കണമെന്നാണ് എക്സാമിനേഴ്സിന്‍റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം അടങ്ങുന്ന റിപ്പോര്‍ട്ട് ചൊവ്വാഴ്ച അന്വേഷണ സംഘത്തലവന് കൈമാറാനുള്ള തിരക്കിട്ട ജോലിയിലാണ് കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി വകുപ്പ്.
വിദേശ വനിതയുടെ വസ്ത്രങ്ങളിലെ സ്രവം,ബീജം എന്നിവയുടെ സാന്നിദ്ധ്യവും ലാബില്‍ പരിശോധിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ പൊലീസ് അറസ്റ്റുചെയ്ത പ്രതികള്‍ക്കെതിരെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായക തെളിവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്ദ്യോഗസ്ഥര്‍.
അതേസമയം കെമിക്കല്‍ റിപ്പോര്‍ട്ട് പ്രതികള്‍ക്ക് അനുകൂലമായാല്‍ പുറത്തെ രാസ പരിശോധനയക്ക് പോലീസ് തീരുമാനമെടുക്കും. എന്നാല്‍ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ഒന്നും രണ്ടും പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
കൊലപാതകത്തില്‍ രണ്ട്പേര്‍ കൂടി പങ്കാളികളായിട്ടുണ്ടെന്ന് ഉദയനും ഉമേഷും വെളിപ്പെടുത്തി.പ്രതികളെ തിങ്കളാഴ്ച തെളിവെടുപ്പിന് കൊണ്ടുപോകാനാണ് പോലീസ് തീരുമാനം. വിദേശ വനിതയുടെ മൃതദേഹം കാണപ്പെട്ട കണ്ടല്‍ക്കാട്,പനത്തുറ ക്ഷേത്ര പരിസരം,കോവളത്തെ ഹോട്ടല്‍ തുടങ്ങിയവിടങ്ങളിലും പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നുണ്ട്.
തെളിവെടുപ്പിന് പ്രതികളെ എത്തിക്കുന്ന സ്ഥലങ്ങളില്‍ ശക്തമായ പൊലീസ് സുരക്ഷ ഒരുക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here