‘ഈ നായ്ക്കളെ പേടിച്ചു വീട്ടിലിരിക്കാനും മാത്രം ഈ ജീവിതം എന്താടാ ജയിലാണോ?’ നാടിന്റെ വെളിച്ചമായിരുന്ന പ്രിയ സഖാവിനെക്കുറിച്ച് സുഹൃത്തിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

ആര്‍എസ്എസ് ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയ മാഹി പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായിരുന്ന ദിനേശ്ബാബു ഒരു നാടിന്റെ വെളിച്ചമായിരുന്നു.

പള്ളൂരിലെ സിപിഐഎം എന്ന് കേള്‍ക്കുമ്പോള്‍ അന്നാട്ടുകാര്‍ക്ക് ആദ്യം മനസ്സില്‍ വരുന്ന പേര് കണ്ണിപ്പൊയില്‍ എന്ന് തന്നെയാണ്. കക്ഷി രാഷ്ട്രീയഭേദമന്യേ നാട്ടിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രിങ്കരനായിരുന്നു ബാബു.

ഒരു വര്‍ഷം മുന്‍പ് ബാബുവിന്റെ വീടിനടുത്ത് ആര്‍എസ്എസ് ക്രിമിനല്‍ സംഘം പതിയിരുന്നതും അത് നാട്ടുകാരില്‍ ചിലരുടെ കണ്ണില്‍ പെട്ടതുകൊണ്ടും മാത്രം അവരന്ന് പിന്‍തിരിയുകയാണുണ്ടായത്.

ബാബുവിനെക്കുറിച്ച് സുഹൃത്തായ അനില്‍ കുറിച്ചത് ഇങ്ങനെ

ഇനിയങ്ങോട്ട്
കണ്ണിയില്ലാത്ത പള്ളൂർ

പള്ളൂരിൽ ബൈപ്പാസിന്റെ
പണി തുടങ്ങി എന്ന്
ഇന്നലെ ആരോ പറഞ്ഞു;
ഇരകളുടെ നഷ്ടപരിഹാരത്തിന്
വേണ്ടി പോരാടാൻ ബാബു
നിന്റെ കാശെത്ര പോയടാ
എന്ന് ചോദിച്ചപ്പോൾ ,
കണക്കിന് പണ്ടേ ഞാൻ പോക്കാടാ
അതോണ്ട് കണക്കൊന്നും
വച്ചില്ലെന്നു പറഞ്ഞൊരു ചിരി.

ഡാ നീയൊന്നു സൂക്ഷിക്കണം
അവന്മാർക്ക് നിന്നെ നോട്ടമുണ്ട്
എന്ന് ഉപദേശിച്ചപ്പോൾ
ഈ നായ്ക്കളെ ഒക്കെ പേടിച്ചു
വീട്ടിലിരിക്കാനും മാത്രം
ഈ ജീവിതം എന്താടാ ജയിലാണോ
എന്ന് ചോദിച്ചു വീണ്ടും ചിരി.

വീടിന്റെ പണി എവിടം വരെയായി എന്ന് ചോദിച്ചപ്പോൾ
ലക്ഷം വീട് കോളനിയിൽ
ഒരാളുടെ വീട് തകർന്നിട്ടുണ്ട്
ഞാൻ അവിടേക്ക് പോവുകയാ
എന്റെ വീടിന്റെ കാര്യം പിന്നെ
പറയാം എന്നും പറഞ്ഞു വീണ്ടും
ചിരി…..

വെട്ടിയരിഞ്ഞ നിന്റെ മുഖം
വീണ്ടും
നോക്കി അതെ നീ ചിരിക്കുക തന്നെയാണ് ….
ചെറുപ്രായത്തിൽ നാടിന് ‌
എന്തൊക്കെയോ ചെയ്താണ്
ഞാൻ പോകുന്നത്
എന്ന് പറഞ്ഞുകൊണ്ട്
ചിരിക്കുന്നത് പോലെ ….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here