കാര്‍ഷിക രംഗത്ത് സമഗ്ര വികസനം സാധ്യമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് സർക്കാർ പരിഹാരം കാണും.
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കര്‍ഷക സംഘടനാ പ്രതിനിധികളുമായി നടത്തിയ മുഖ്യമന്ത്രി കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കര്‍ഷക പെന്‍ഷന്‍ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാറും യോഗത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് വിവിധ തരം കൃഷി പ്രോത്‌സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. കാര്‍ഷിക രംഗത്ത് സമഗ്ര വികസനം സാധ്യമാകണം, നാടിന്‍റെ വികസനത്തിന് കാര്‍ഷിക രംഗത്തിന്‍റെ വികസനം പ്രധാനപ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു കര്‍ഷക സംഘടനാ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.
കൃഷിയില്‍ കേരളത്തിന്‍റേതായ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ തയ്യാറാക്കാനാവണം. നെല്‍ക്കൃഷിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പുരോഗതി കൈവരിക്കാനായി. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റബറിന്‍റെ കാര്യത്തില്‍ യാഥാര്‍ത്ഥ്യം മനസിലാക്കാതെയുള്ള കേന്ദ്ര നടപടി തിരുത്തിക്കേണ്ടിവരും. ഇതില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
കര്‍ഷക പെന്‍ഷന്‍ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷക ക്ഷേമ ബോര്‍ഡ് രൂപീകരിക്കാനുള്ള പ്രവര്‍ത്തനവും അന്തിമഘട്ടത്തിലാണ്.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിര്‍ദ്ദേശങ്ങളും സംഘടനാ പ്രതിനിധികള്‍ യോഗത്തിൽ അവതരിപ്പിച്ചു. കൃഷി, ധനം, റവന്യു, ഭക്ഷ്യ പൊതുവിതരണം, വനം, ജലവിഭവ വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗം ചേര്‍ന്ന് കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here