കുഞ്ഞിന് നൽകേണ്ട പേരിനെച്ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മില്‍ രൂക്ഷമായ തര്‍ക്കം; കേസ് ഹൈക്കോടതിയിലെത്തി; ഒടുവില്‍ പേരിട്ടത് ഹൈക്കോടതി; സംഭവം ഇങ്ങനെ

കുഞ്ഞിന് പേരിടുന്നതിനെ ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ തര്‍ക്കം തീര്‍ത്ത് ഹൈക്കോടതി. ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം മൂലം കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം മുടങ്ങുമെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി തന്നെ കുട്ടിക്കു പേരിട്ടു . കുട്ടിയുടെ മാതാവ് നിശ്ചയിച്ചിരുന്ന പേരില്‍ നിന്നും ജൊഹാന്‍ എന്ന ഭാഗവും പിതാവ് നിശ്ചയിച്ചിരുന്ന പേരില്‍ നിന്ന് സച്ചിന്‍ എന്ന ഭാഗവും എടുത്ത് ‘ജൊഹാന്‍ സച്ചിന്‍’ എന്നാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് കുട്ടിക്കു പേരിട്ടത്.

ഭര്‍ത്താവ് ഹിന്ദു സമുദായ അംഗവും ഭാര്യ ക്രിസ്ത്യന്‍ സമുദായ അംഗവുമാണ്. ദമ്പതികളുടെ വിവാഹമോചന കേസ് കുടുംബകോടതിയുടെ പരിഗണനയിലാണ്. . കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കുന്നതിന്റെ ഭാഗമായി ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ഭാര്യയും ഭര്‍ത്താവും കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ അപേക്ഷ നല്‍കി.

പക്ഷെ, രണ്ടു പേരും തമ്മിലുള്ള അഭിപ്രായം വ്യത്യാസം ശ്രദ്ധയില്‍ പെട്ട നഗരസഭാ അധികൃതർ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചില്ല. തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. കുട്ടിക്ക് പേരിട്ട് മാമോദീസ മുക്കിയിരുന്നതായി മാതാവ് ഹൈക്കോടതിയെ അറിയിച്ചു. പക്ഷെ, പിതാവ് പറഞ്ഞത് കുട്ടിക്ക് മറ്റൊരു പേരിടാന്‍ ധാരണയായിരുന്നുവെന്നും 28ാം ദിവസം നടന്ന ചടങ്ങില്‍ ആ പേര് വിളിച്ചിരുന്നുവെന്നുമായിരുന്നു.

പേരുണ്ടെങ്കിലേ കുട്ടിക്ക് സ്‌കൂളില്‍ ചേരാനാവൂ. നീതി നടപ്പാക്കുന്നതിന്റെ ഭാഗമായി രണ്ടു പേരുടെയും ആഗ്രഹം പരമാവധി അംഗീകരിച്ച് ‘ജൊഹാന്‍ സച്ചിന്‍’ എന്ന് പേരിടുകയാണെന്ന് കോടതി വ്യക്തമാക്കി. ഈ പേര് രണ്ടു പേരുടെയും ആഗ്രഹം പൂര്‍ത്തീകരിക്കും.

ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേര് കുട്ടിയുടെ മാതാവിന്റെയും പിതാവിന്റെയും സ്ഥാനത്ത് യഥാക്രമം രേഖപ്പെടുത്തണമെന്നും നഗരസഭാ അധികൃതർക്ക് കോടതി നിര്‍ദേശവും നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News