അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന മുസ്തഫയെ ഇന്ന് കൊച്ചിയില്‍ എത്തിക്കും

കഴിഞ്ഞ ഒന്നര മാസമായി അബോധാവസ്ഥയില്‍ അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മലപ്പുറം മാനൂര്‍ സ്വദേശി കണ്ടത്ത് വളപ്പില്‍ മുസ്തഫയെ(53) എയര്‍ ആംബുലന്‍സില്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും.

അബുദാബിയിലെ ഖാലിദിയ മാള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സൂപ്പര്‍വൈസറായ മുസ്തഫ ജോലി ചെയ്യുന്നതിനിടെയായിരുന്നു ബോധ രഹിതനായി കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ക്ലീവ് ലാന്‍റ് ക്ലിനിക്കിലേക്ക് മാറ്റി. ക

ഒന്നര മാസമായിട്ടും ബോധം തിരിച്ച് കിട്ടാത്ത സാഹചര്യത്തില്‍ തുടര്‍ ചികിത്സ നാട്ടില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മുസ്തഫയെ കൊച്ചിയിലെ ആസ്റ്റര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

സാധാരണ വിമാനത്തില്‍ കൊണ്ട് പോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് എയര്‍ ആംബുലന്‍സ് ലുലു ഗ്രൂപ്പ് ചാര്‍ട്ടര്‍ ചെയ്തത്. രാവിലെ 10 മണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ആംബുലന്‍സ് ഉച്ചക്ക് മൂന്ന് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ആസ്റ്റര്‍ ആശുപത്രിയിലേക്ക് മാറ്റും.

ഇതിനായി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന മുസ്തഫക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.മകന്‍ ദുബായില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. മുസ്തഫയോടൊപ്പം മകനും വിദഗ്ധ മെഡിക്കല്‍ സംഘവും അനുഗമിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here