രാജ്യത്തെ റിട്ടേയില്‍ മേഖലയുടെ വാതിലുകള്‍ വിദേശ സ്വകാര്യ മൂലധന നിക്ഷേപത്തിനായി തുറന്നിട്ട മോദി സര്‍ക്കാര്‍ നയത്തിന്റെ പരിണിത ഫലങ്ങള്‍ ഒന്നൊന്നൊയി വെളിപ്പെടുകയാണ്.
ഇന്ത്യന്‍ ഓണ്‍ലൈന്‍ റീട്ടേയില്‍ മേഖലയിലെ മുന്‍നിര കമ്പനിയായ ഫ്‌ലിപ്പ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളും കൈയ്യടക്കി, അമേരിക്കന്‍ കുത്തകയായ വാള്‍മാര്‍ട്ട്, വ്യാപര രംഗത്തെ പുതിയ വൈദേശികാധിപത്യത്തിനു നാന്ദി കുറിച്ചിരിക്കുന്നു.
നാലു കോടി ആളുകളുടെ നേരിട്ടുള്ള ജീവനോപാധിയാണ്, ഇന്ത്യന്‍ റീട്ടേയില്‍ മേഖല എന്നത് നാം മറന്നു കൂടാ. ഇന്ത്യന്‍ ജനസംഖ്യയുടെ അഞ്ചില്‍ ഒരു ഭാഗം ഇവരെ ആശ്രയിച്ചാണ് ജീവിതം പുലര്‍ത്തുന്നത്.
സിംഹഭാഗം ഓഹരികളും വാള്‍മാര്‍ട്ട് കരസ്ഥമാക്കിയതോടെ, ഇനി മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ടിന്റെ നല്ലൊരു ശതമാനം ചരക്ക് സമാഹരണവും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നാകും. ഇന്ത്യന്‍ ചെറുകിടഇടത്തരം ഉദ്പാദകര്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കാന്‍ പോകുന്ന നീക്കമാണിത്. ചെറുകിടഇടത്തരം ഉദ്പാദന മേഖലയാണ്, കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന മേഖലയെന്നതും പ്രധാനമാണ്.
ഇന്ത്യയിലെ ആഭ്യന്തര ഉദ്പാദന മികവ് വര്‍ദ്ധിപ്പിക്കുമെന്ന അവകാശവാദമുന്നയിച്ച് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ പൊള്ളത്തരം ഒരിക്കല്‍ കൂടി വെളിപ്പെടുകയാണ്. റീട്ടേയില്‍ മേഖലയിലെ വിദേശ മൂലധന നിക്ഷേപത്തിനായി നിയമ ഭേദഗതി കൊണ്ടു വന്നപ്പോള്‍ ഇടതുപക്ഷം ശക്തമാക്കി പാര്‍ലിമെന്റിനകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
ഇന്ത്യന്‍ ജനതയുടെ ജീവനോപാധികളായ മേഖലകള്‍ ഒന്നൊന്നൊയി വൈദേശിക സ്വകാര്യ കുത്തകള്‍ക്ക് വിറ്റു തുലയ്ക്കുകയാണ് മോദിയും കൂട്ടരും. പൊതു ഖജനാവിലെ കോടി കണക്കിനു പണം ധൂര്‍ത്തടിച്ച്, വ്യാജ പരസ്യ പ്രചരണങ്ങളിലൂടെ കൊട്ടിഘോഷിച്ച മോദിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സിംഹം, സട കൊഴിഞ്ഞ് മൃതപ്രായനായി കിടക്കുന്ന കാഴ്ചയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നാം കാണുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here