ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കോഴിക്കോട്ട് കൂറ്റൻ ചപ്പാത്തി നിർമ്മാണം. ആറ് മീറ്റർ വ്യാസവും 175 കിലോ ഭാരവുമുള്ള ചപ്പാത്തിയാണ് കോഴിക്കോടൻ രുചിയിൽ ചുട്ടെടുത്തത്.
ഉച്ചയോടെ ആരംഭിച്ച കൂറ്റൻ ചപ്പാത്തി നിർമ്മാണം രാത്രി 10 മണിയോടെയാണ് അവസാനിച്ചത്. കോഴിക്കോട് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ സ്ത്രീകളക്കം 30 പേർ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുള്ള ചപ്പാത്തി നിർമാണത്തിൽ പങ്കാളികളായി.
ചപ്പാത്തി പരത്താനായി 6 മീറ്റർ നീളവും 12 സെ. മീ . വ്യാസവുമുള്ള കോലും ആവശ്യമായ ചട്ടിയും നേരത്തെ തയ്യാറാക്കിയിരുന്നു. കാർട്ടൂണിസ്റ്റ് എം ദിലീഫിൻറെ നേതൃത്വത്തിൽ 8 മണിക്കൂർ പ്രയത്നിച്ചാണ് ചപ്പാത്തി നിർമ്മാണം പൂർത്തിയാക്കിയത്.
നിലവിൽ 145 കിലോ ഭാരമുള്ള ചപ്പാത്തിയാണ് ഗിന്നസ് റെക്കോഡിലുള്ളത്. ഗിന്നസ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ റെക്കോർഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചപ്പാത്തി നിർമ്മാണം.
വിശദമായ പരിശോധനകൾക്ക് ശേഷം പിന്നീടാവും പ്രഖ്യാപനം ഉണ്ടാവുക. പ്രത്യേകം തയ്യാറാക്കിയ ഭീമൻ ചട്ടിയിൽ ചുട്ടെടുത്ത ചപ്പാത്തി, നിർമ്മാണത്തിൽ പങ്കാളികളായവരും കാണാനെത്തിയവരും ചേർന്ന് കഴിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here