‘ഇത്തരം ഉസ്താദുമാരുടെ കരണം അടിച്ച് പൊട്ടിക്കണം, ചീമുട്ടയെറിയണം’: തുറന്നടിച്ച് യുവതി

തിരുവനന്തപുരം: കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരിക്ക് കിടിലന്‍ മറുപടിയുമായി കെഎസ്‌യു മലപ്പുറം മുന്‍ ജില്ലാ കമ്മിറ്റിയംഗം ജസ്‌ല മാടശേരി.

വായില്‍ തോന്നിയത് വിളിച്ചു പറയുന്ന ഇത്തരം ഉസ്താദുമാരുടെ കരണം അടിച്ച് പൊട്ടിക്കണമെന്ന് ജസ്‌ല അഭിപ്രായപ്പെടുന്നു.

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നത് എന്ത് അര്‍ഥത്തിലാണെന്നും ഇത്തരം ഉസ്താദുമാര്‍ പ്രസംഗിക്കുന്ന വേദിയില്‍ ചീമുട്ടയെറിയണമെന്നും ജസ്‌ല പറയുന്നു.

ഉസ്താദിന്റെ ഭാര്യ ജോലിക്ക് പോകുന്നുണ്ടെങ്കില്‍ അവരെ സംശയിക്കുന്നത് കൊണ്ടാകാം ഇത്തരം തെറ്റിധാരണയെന്നും നാട്ടിലെ പെണ്‍കുട്ടികള്‍ നിങ്ങളുടെ പ്രസംഗം കേട്ട് മിണ്ടാതിരിക്കുമെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് തെറ്റിധാരണയാണെന്നും ജസ്ല പറഞ്ഞു.



മുജാഹിദ് ബാലുശ്ശേരി കഴിഞ്ഞദിവസം നടത്തിയ വിവാദ പ്രസംഗം ഇങ്ങനെ:

പെണ്ണും ആണും ഒരേപോലെ ജോലി ചെയ്യുന്ന വീട്ടില്‍ വൃത്തിയുണ്ടാവില്ല. അവരുടെ അടിവസ്ത്രം വരെ അഴിച്ചിട്ടിട്ടുണ്ടാവും, നാനാഭാഗത്ത്. അത് അലക്കാന്‍ സമയമില്ല, അടക്കിവെക്കാന്‍ സമയമില്ല.

ഡൈനിംഗ് ടേബിളില്‍ അഞ്ച്ദിവസം അലക്കാതെയിട്ട മുഴുവന്‍ വൃത്തികേടുമുണ്ടാകും. ഒരു മനുഷ്യന് അതിഥിയായി അങ്ങോട്ട് കയറിച്ചെല്ലാന്‍ പറ്റില്ല.

ടെക്‌നോപാര്‍ക്ക് ഏറ്റവും വലിയ തെളിവാ, എറണാകുളം ഐടി രംഗം. ടെക്‌നോപാര്‍ക്കില്‍ പുരുഷന്മാരേക്കാള്‍ ശമ്പളം വാങ്ങുന്നത് തങ്ങളാണെന്ന് പെണ്ണുങ്ങള്‍ പറയുന്നു.

സ്ത്രീയുടെ മേല്‍ കൈകാര്യ കര്‍തൃത്വം പുരുഷനാണ്, മേല്‍നോട്ടം പുരുഷനാണ്. പെണ്ണിനെയും ആണിനെയും ഒന്നാക്കാന്‍ ശ്രമിച്ചവര്‍ മനുഷ്യത്വത്തിനെതിരാണ്, മനുഷ്യനെപ്പറ്റി പഠിക്കാത്തവരാണ്, രാജ്യദ്രോഹികളാണ്.

പുരുഷനാണ് സ്ത്രീയുടെമേല്‍ സ്വത്ത് കൈകാര്യം ചെയ്യുക. അത് നിലനില്‍ക്കുന്ന കാലം ആ കുടുംബത്തില്‍ സൗഖ്യമുണ്ടാകും. പെണ്ണ് കുടുംബം ഭരിക്കാന്‍ തുടങ്ങിയാലോ? പെണ്ണ് പൊതുവെ അഹങ്കാരിയാണ്, അഹങ്കാരമാണ് അവളുടെ മുഖമുദ്ര.

അവള്‍ക്ക് ശമ്പളം കിട്ടിയാല്‍ വലിയ അഹങ്കാരമാണ്. അവള്‍ക്ക് ജോലി കിട്ടിയാല്‍ അവള്‍ ആണിന്റെ തലയില്‍ചാടും. ആണിന് 35 ലക്ഷം ശമ്പളം കിട്ടിയാലും അവന് വിനയം ഉണ്ടാകും. അത് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസമാ.

പെണ്ണിന് ജോലികൊടുക്കാന്‍ ബദ്ധപ്പെട്ടവരൊക്കെ ഇപ്പോ എന്താ ഉണ്ടായത്? വേറെ സ്ത്രീയുമായിട്ടാ പുരുഷന്റെ ബന്ധം, സ്ത്രീയുടെ ബന്ധം വേറെ പുരുഷനുമായിട്ടും. ദാമ്പത്യത്തില്‍ സ്വസ്ഥത കിട്ടില്ല.

നേരെ മറിച്ച് ജോലി കഴിഞ്ഞ് കേറിച്ചെല്ലുമ്പൊ നല്ല മലയാളി പെണ്ണിന്റെ വേഷത്തില്‍, മര്യാദയുള്ള ഡ്രസും ധരിച്ച്, ഗേറ്റില് കാത്തു നില്‍ക്കുന്ന പഴയകാല സങ്കല്‍പ്പമുണ്ടായിരുന്നു പെണ്ണിനെക്കുറിച്ച്.

ജോലി കേറി, വിദ്യാഭ്യാസം ചെയ്ത്, വല്യ വല്യ സ്ഥാപനത്തില്‍ കയറിയപ്പോള്‍ ഉണ്ടായതെന്താ? ഒരുപിടി ദുഖം. പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ, എന്ന് പാടാന്‍ കഴിയുമോ? പൂമുഖ വാതിലില്‍ കുറ്റിച്ചൂലില്‍ മൂത്രമൊഴിച്ച് നില്‍ക്കുന്ന പെണ്ണാണ് ഇന്നത്തെ കാലഘട്ടത്തില്‍. -മുജാഹിദ് ബാലുശ്ശേരി പ്രസംഗത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here