അടിത്തറയുള്ള ഇടതുപക്ഷമാണ് കേരളത്തിന്റെ ശക്തി: എ വിജയരാഘവൻ

നരേന്ദ്രമോദിയുടെ ഭരണകെടുതികളുടെ രൂക്ഷതയിൽനിന്ന് കേരളത്തെ രക്ഷിക്കാനാകുന്നത് ഇവിടെ അടിത്തറയുള്ള ഇടതുപക്ഷവും ജനങ്ങൾക്കുവേണ്ടിയുള്ള സർക്കാരും ഉള്ളതുകൊണ്ടാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിഅംഗം എ വിജയരാഘവൻ പറഞ്ഞു. ചെന്നിത്തല കാരാഴ്മകിഴക്ക് സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ പോക്കറ്റടിക്കുന്നതിൽ ലോകത്തിലെ ഭരണാധികാരികളിൽ ഒന്നാം സ്ഥാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുള്ളത്. അടിക്കടി ഇന്ധനവില വർധിപ്പിച്ച് മാത്രം 20 ലക്ഷം കോടി രൂപയാണ് ജനങ്ങളിൽനിന്ന് കൊള്ളയടിച്ചത്. നോട്ട് അസാധുവാക്കലും ജിഎസ്ടിയും രാജ്യത്ത് തൊഴിലില്ലായ്മയും ജീവിതദുരിതതവും രൂക്ഷമാക്കി.

സാമ്പത്തിക ദുരിതകാലത്തിൽനിന്ന് കേരളത്തെ രക്ഷിച്ചെടുക്കാനുള്ള പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ജനകീയ പദ്ധതികളാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വിത്യസ്തമാക്കുന്നത്. എല്ലാവർക്കും റേഷൻകാർഡുണ്ടായിരുന്ന രാജ്യമായിരുന്നു നമ്മുടേത്. രാജ്യം ഭരിച്ച മൻമോഹൻസിങും നരേന്ദ്രമോഡിയും ചേർന്ന് അതില്ലാതാക്കി.

ഒരു പട്ടിണിക്കാരൻ മരിച്ചാലേ അടുത്ത പട്ടിണിക്കാരന് റേഷൻ നൽകു എന്ന നയമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. കോൺഗ്രസിന്റെയും ബിജെപിയുടെയും നയങ്ങൾ ഒന്നുതന്നെയാണ്. രണ്ടുകൂട്ടരും കുത്തകകൾക്കുവേണ്ടി ഭരിക്കുന്നത്.

ഒരാൾ ഖദറിടുമ്പോൾ മറ്റൊരാൾ വടി പിടിക്കുന്നുവെന്നേ കോൺഗ്രസും ബിജെപിയും തമ്മിലുള്ള വിത്യാസം. തോൽക്കുമെന്ന് ഉറപ്പാകുമ്പോഴെല്ലാം വർഗീയത പ്രചരിപ്പിക്കുകയാണ് ബിജെപിയും മോഡിയും. അയൽക്കാരനെ ശത്രുവാക്കുന്ന പ്രവണതയാണ് ബിജെപിയുടെത്.

തന്റെ ഇല്ലായ്മകൾക്കെല്ലാം കാരണം അയൽക്കാരന്റെ മതവും ജാതിയുമാണെന്ന് പ്രചരിപ്പിച്ച് പ്രാകൃത സംസ്‌കാരത്തിലേക്ക് മടക്കികൊണ്ടുപോകാനാണ് അവർ ശ്രമിക്കുന്നത്. കാലത്തിന്റെ ആപൽസൂചകങ്ങളെ നേരിടാനും നാടിന്റെ നന്മകളെ സംരക്ഷിക്കാനും ഇടതുപക്ഷം മാത്രമേ ഉള്ളൂവെന്നും വിജയരാഘവൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News