മലപ്പുറം തീയേറ്ററിലെ പീഡനം; അന്വേഷണത്തിൽ വീഴ്‌ച വരുത്തിയ എസ്‌ഐക്ക്‌ സസ്‌പെൻഷൻ

അമ്മക്കൊപ്പം സിനിമ തീയറ്ററിലിരുന്ന ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത്‌ അന്വേഷണം നടത്തുന്നതിൽ കാലതാമസം വരുത്തിയതിന്‌ ചങ്ങരംകുളം എസ്‌ഐ കെ ജി ബേബിയെ സസ്‌പെൻഡ്‌ ചെയ്‌തു. കേസിലെ പ്രതി തൃത്താല സ്വദേശി മൊയ്തീൻകുട്ടി(47) ഇന്നലെയാണ്‌ ഷൊർണൂരിൽ അറസ്റ്റിലായത്‌.

സിസിടിവിയിൽ പതിഞ്ഞ പീഡന ദൃശ്യം ശനിയാഴ്ച ടിവി ചാനൽ പുറത്തുവിട്ടിരുന്നു. തുടർന്ന്‌ ഷൊർണൂരിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പീഡനത്തിനിരയായ കുട്ടിയും അമ്മയും പ്രതിയുടെ ഉടമസ്ഥതയിലുള്ള ക്വാർടേഴ്‌സിൽ വാടകക്ക് താമസിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയുടെ അറിവോടെയാണ് പീഡനമെന്ന് സംശയമുള്ളതിനാൽ അവരെയും കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യുന്നുണ്ട്‌.

ഏപ്രിൽ 18നാണ് കേസിനാസ്പദമായ സംഭവം. എടപ്പാളിലെ തീയറ്ററിൽ ഫസ്റ്റ് ഷോക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന‌് മധ്യവയസ്‌കൻ ബാലികയെ പീഡിപ്പിക്കുകയായിരുന്നു.

സ്ത്രീയുടെയും കുട്ടിയുടെയും നടുവിലാണ് ഇയാൾ ഇരുന്നത്. തീയറ്റർ ഉടമ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞത‌്. ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി സിസിടിവി ദൃശ്യം പരിശോധിച്ചു.

തീയറ്ററിലേക്ക് ഇയാൾ വന്ന ബെൻസ് കാറും സിസിടിവിയിൽ പതിഞ്ഞിരുന്നു. ഏപ്രിൽ 26ന് ചൈൽഡ് ലൈൻ പ്രവർത്തകർ ചങ്ങരംകുളം പൊലീസിൽ പരാതി നൽകി. കാറിന്റെ നമ്പറും അറിയിച്ചു. എന്നിട്ടും കേസെടുത്ത്‌ അന്വേഷണം നടത്തുന്നതിൽ വീഴ്‌ച വരുത്തിയതിനാണ് എസ്ഐയെ അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്‌തത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News