അയോധ്യക്കേസില്‍ സുപ്രീംകോടതി വിധി എതിരായാല്‍ പ്രക്ഷോഭം; നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് വീണ്ടും സംഘപരിവാര്‍ സംഘടന

ന്യൂഡല്‍ഹി: അയോധ്യക്കേസില്‍ സുപ്രീം കോടതി വിധി എതിരായാലും രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുക്കള്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന ഭീഷണിയുമായി വിഎച്ച്‌പി പ്രസിഡന്റ്‌ വി എസ് കോക്‌ജെ.

ഹിമാചല്‍ മുന്‍ പ്രദേശ് ഗവര്‍ണറും മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജിയുമായ കോക്‌ജെ കഴിഞ്ഞമാസമാണ് പ്രവീണ്‍ തൊഗാഡിയക്കുപകരം വിഎച്ച്‌പി അന്തര്‍ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

കോടതി വിധി വിശ്വാസത്തിന് എതിരായാല്‍ നിയമം നിര്‍മ്മിക്കാനായി ഹിന്ദുക്കള്‍ പ്രാദേശിക എംപിമാര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കോക്‌ജെ പറഞ്ഞു.

അയോധ്യ വിഷയത്തില്‍ ആറേഴ് മാസത്തിനുള്ളില്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹരിദ്വാര്‍ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കവെ കോക്‌ജെ പറഞ്ഞു.

ഇക്കാര്യത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന്‌ എല്ലാ ശ്രമങ്ങളും സര്‍ക്കാറിന് എടുക്കാന്‍ കഴിയില്ല എന്നായിരുന്നു കോക്‌ജെയുടെ മറുപടി. ‘പതുക്കെയാണെങ്കിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കുറഞ്ഞത് കാവി ഭീകരതയുടെ പേരില്‍ പാവപ്പെട്ട ഹിന്ദു യുവാക്കള്‍ക്കുമേല്‍ അതിക്രമങ്ങളെങ്കിലും നടക്കാതിരിക്കണം.’ – കോക്‌ജെ പറഞ്ഞു.

അയോധ്യക്കേസില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിയ്‌ക്കെതിരെയുള്ള അപ്പീലുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

മെയ് 15നാണ് കോടതിയില്‍ ഈ ഹര്‍ജിയിന്മേല്‍ അടുത്ത വാദം നടക്കുക. ഈ സാഹചര്യത്തിലാണ് വിഎച്ച്‌പി നേതാവിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന പ്രസ്‌താവനയുമായി ഹൈക്കോടതിയിലെ മുന്‍ ജഡ്‌ജി കൂടിയായ വിശ്വ ഹിന്ദു പരിഷത്ത്‌ നേതാവ്‌ രംഗത്തുവന്നിരിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here