വിഐപികൾക്കുള്ള ഭക്ഷണപ്പന്തലിൽ ജനം തള്ളിക്കയറി ലാലുവിന്റെ മകന്റെ കല്യാണത്തിൽ കൂട്ടത്തല്ല്, അക്രമം. ബിഹാർ വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ കെട്ടിയ പന്തലിലായിരുന്നു ആഡംബര വിവാഹം. വിവാഹച്ചടങ്ങിനു ശേഷം ഭക്ഷണം വിളമ്പിയപ്പോഴാണ് കാര്യങ്ങൾ കൈവിട്ടു പോയത്.
വിഐപികൾക്കും സാദാ ഗസ്റ്റുകൾക്കും വെവ്വേറെ ഭക്ഷണമായിരുന്നു. വിഐപികൾക്ക് ഒരു പവലിയൻ; മറ്റുള്ളവർക്ക് ഇരുന്നൂറോളം പവലിയനുകൾ – അതായിരുന്നു സദ്യയ്ക്കുണ്ടാക്കിയ ചിട്ട.
സദ്യ നടക്കുമ്പോൾത്തന്നെ വിഐപി ഭക്ഷണം കേമമാണെന്ന ശ്രുതി പരന്നു. അതോടെ സാദാ ഗസ്റ്റുകൾ വിഐപി പവലിയനിലേയ്ക്ക് തള്ളിക്കയറി. ആർജെഡി നേതാക്കൾ ഇടപെട്ടെങ്കിലും ആരും പിന്മാറിയില്ല. പിന്നാലേ, സംഘാടകൻ വടി വീശി ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ ശ്രമിച്ചു.
അതോടെ കല്യാണസദ്യ കൂട്ടത്തല്ലിൽ കലാശിച്ചു. പന്തലും മേശകളും കസേരകളും മറ്റും തകർന്നു എന്നുമാത്രമല്ല, കിട്ടിയ പ്ലേറ്റുകളും മറ്റും ആളുകൾ കൊള്ളയടിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. നൂറിലേറെ പാചകക്കാരാണ് സദ്യ ഒരുക്കിയത്. ചടങ്ങു കൊഴുപ്പിക്കാൻ 50 കുതിരകളും ഉണ്ടായിരുന്നു.
ഏഴായിരത്തോളം പേരെയാണ് ചടങ്ങിന് ക്ഷണിച്ചത്. അര ലക്ഷം പേർ എത്തി എന്നാണ് പറയുന്നത്. ആർജെഡി പ്രവർത്തകർ കൂട്ടമായി കല്യാണത്തിനു വന്നിരുന്നു. ഇവിടെയാണ് കാര്യങ്ങൾ താളം തെറ്റിയത്. പതിനായിരം പേർക്ക് സദ്യയൊരുക്കാൻ നിർദ്ദേശമുണ്ടായിരുന്നെന്നും എന്നാൽ അതിന്റെ അഞ്ചിരട്ടി പേരാണ് വന്നതെന്നും സദ്യ ഏറ്റിരുന്ന കാറ്ററിംഗ് സംഘം പറയുന്നു.
എം.എൽ.എ ചന്ദ്രികാ റായിയുടെ മകൾ ഐശ്വര്യാ റായിയെയാണ് തേജ് പ്രതാപ് യാദവ് വിവാഹം ചെയ്തത്. കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിലായിരുന്ന ലാലു അഞ്ചു ദിവസത്തെ പരോളിലാണ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹം കൂടുതൽ ആളുകളുമായി ഇടപെട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here