‘ആ വാര്‍ത്തയില്‍ സത്യത്തിന്റെ ഒരംശമുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം ഈ നിമിഷം നിര്‍ത്തും’; ജയ് ഹിന്ദ് ചാനലിനെ വെല്ലുവിളിച്ച് മന്ത്രി ജലീല്‍

തിരുവനന്തപുരം: തിയേറ്റര്‍ ബാലപീഡന കേസില്‍ സര്‍ക്കാരിന്റെ അതീവ ജാഗ്രതയോടെയുള്ള നീക്കം രസിക്കാത്ത കോണ്‍ഗ്രസ് ചാനല്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്ത നല്‍കുകയാണെന്ന് മന്ത്രി കെടി ജലീല്‍.

കേസിലെ പ്രതി മൊയ്തീന്‍ കുട്ടിയെ മലപ്പുറം ജില്ലയിലെ മന്ത്രി സഹായിച്ചെന്ന് സൂചന, എന്ന തരത്തില്‍ ജയ് ഹിന്ദ് ടിവി വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെതിരെയാണ് മന്ത്രി ജലീല്‍ രംഗത്ത് വന്നിരിക്കുന്നത്.

തന്റെ പേരു പറയാതെ എന്നാല്‍ താനാണെന്ന് കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും സംശയിക്കാന്‍ ഇടവരുത്തും വിധം വാര്‍ത്ത നല്‍കുന്നത് സാമാന്യ മാധ്യമധര്‍മ്മത്തിന് നിരക്കുന്നതല്ലെന്നും ജലീല്‍ വ്യക്തമാക്കി.

വാര്‍ത്തയില്‍ സത്യത്തിന്റെ ഒരംശമുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം ഈ നിമിഷം താന്‍ നിര്‍ത്തുമെന്നും ജലീല്‍ പറഞ്ഞു.


മന്ത്രി ജലീല്‍ പറയുന്നത് ഇങ്ങനെ:

എന്റെ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എടപ്പാളിലെ ഒരു തിയ്യേറ്ററില്‍വെച്ച് പത്ത് വയസ്സായ ബാലിക കുബേരനായ ഒരു നരാധമനാല്‍ ലൈംഗിക അതിക്രമത്തിന് വിധേയമായ അത്യന്തം ഹീനമായ സംഭവം നമ്മുടെ നാട്ടിലെ ഓരോ രക്ഷിതാവിന്റെയും മനസ്സിനുണ്ടാക്കുന്ന ഞെട്ടല്‍ വിവരണാതീതമാണ്.

പോലീസ് പരാതി കിട്ടിയിട്ടും അന്വേഷിക്കാന്‍ തയ്യാറാകാതിരുന്നത് ഗുരുതരമായ തെറ്റാണ്. അത്‌കൊണ്ടാണ് ചങ്ങരംകുളം എസ്.ഐ യെ സസ്‌പെന്റ് ചെയ്തിരിക്കുന്നതും അദ്ദേഹത്തിനെതിരെ മറ്റു നിയമ നടപടികള്‍ കൈകൊള്ളുന്നതും. DYSP ക്ക് എസ്.ഐ പരാതി കൈമാറിയിരുന്നെന്ന് പറയപ്പെടുന്ന കാര്യം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അന്വേക്ഷിക്കുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാരിന്റെ അതീവ ജാഗ്രതയോടെയുള്ള നീക്കം രസിക്കാത്ത കോണ്‍ഗ്രസ്സ് ചാനല്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തയാണ് ഇതുമായി ബന്ധപ്പെട്ട് നല്‍കുന്നത്. മലപ്പുറത്ത് നിന്നുള്ള ഒരുമന്ത്രി പ്രതിയെ സഹായിക്കാന്‍ ഇടപെട്ടുവെന്ന രീതിയില്‍ ‘ജയ്ഹിന്ദ്’ ചാനലാണ് ഫ്‌ലാഷ് ന്യൂസ് സംപ്രേഷണം ചെയ്തത്.

എന്റെ പേരു പറയാതെ എന്നാല്‍ ഞാനാണെന്ന് കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും സംശയിക്കാന്‍ ഇടവരുത്തും വിധം വാര്‍ത്ത നല്‍കുന്നത് സാമാന്യ മാധ്യമധര്‍മ്മത്തിന് നിരക്കുന്നതല്ല.

ആ വാര്‍ത്തയില്‍ സത്യത്തിന്റെ ഒരംശമുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം ഈ നിമിഷം ഞാന്‍ നിര്‍ത്തും. ‘ ജയ് ഹിന്ദ് ‘ ചാനലിനെ ആയിരം വട്ടം ഞാന്‍ വെല്ലുവിളിക്കുന്നു. തെളിവിന്റെ ഒരു തരിയെങ്കിലും നിങ്ങള്‍ കൊണ്ട് വരൂ.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച ‘ഈര്‍ഷ്യ’ തീര്‍ക്കേണ്ടത് കള്ളക്കഥകള്‍ മെനഞ്ഞെടുത്ത് ജനസമക്ഷം വിളമ്പിയല്ല.

നേര്‍ക്കുനേര്‍ പോരാടിയാണ് . ദൈവം സാക്ഷി , വേദഗ്രന്ഥങ്ങള്‍ സാക്ഷി … എടപ്പാള്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെയും സഹായിക്കാന്‍ ശ്രമിക്കുക പോയിട്ട് അങ്ങിനെ ചിന്തിക്കുക പോലും ചെയ്തിട്ടില്ല …. എനിക്കതിന് കഴിയില്ല …. കാരണം രണ്ട് പെണ്‍കുട്ടികളടക്കം മൂന്ന് മക്കളുടെ പിതാവുകൂടിയാണ് ഞാന്‍ . സത്യമേവ ജയതേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here