ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ തന്നെ മന്ത്രിസഭ ഉണ്ടാക്കാന്‍ ക്ഷണിയ്ക്കെണ്ടതുണ്ടോ ?. ഭരണഘടനാ വ്യക്തത നല്‍കിയിട്ടില്ലാത്ത ഈ വിഷയത്തില്‍ ഏറ്റവും ഒടുവിലുണ്ടായ സുപ്രീം കോടതി വിധി സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷമുണ്ടെന്ന് മറ്റേതെങ്കിലും പാര്‍ട്ടി കൂട്ടായ്മ ഗവര്‍ണരെ ബോധ്യപ്പെടുത്തിയാല്‍ അവരെ മന്ത്രിസഭാ രൂപീകരിയ്ക്കാന്‍ ക്ഷണിയ്ക്കാം എന്ന വിധത്തിലായിരുന്നു. ഗോവയില്‍ ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണത്തിന് അനുകൂലമായുണ്ടായ ഈ വിധി ഇപ്പോള്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡി എസ് സഖ്യത്തിന് അനുകൂലമായി വ്യാഖ്യാനിയ്ക്കാം . എന്നാല്‍ ബിജെപി നോമിനിയും നരേന്ദ്ര മോഡിയുടെ ഉറ്റ അനുയായിയുമായ ഗവര്‍ണര്‍ എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്നു കാണണം.
നാൽപതംഗ ഗോവ നിയമസഭയിലേക്ക് 2017 ഫെബ്രുവരി നാലിനായിരുന്നു തിരഞ്ഞെടുപ്പ്. കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഭാരതീയ ജനതാ പാർട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, സ്വതന്ത്രർ എന്നിവര്‍ വിജയിച്ചു. 40 അംഗ നിയമസഭയിൽ 17 സീറ്റുള്ള കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയ്ക്ക് 13 സീറ്റായിരുന്നു. തൂക്കുനിയമസഭ വന്നതോടെ സർക്കാർ രൂപീകരണം തർക്കത്തിലായി.ബിജെപി ചെറു പാര്‍ട്ടികളെ ചാക്കിലാക്കി ഭൂരിപക്ഷം ഉണ്ടെന്ന വാദം ഉന്നയിച്ചു. ഗവര്‍ണര്‍ അവരെ മന്ത്രിസഭ ഉണ്ടാക്കാന്‍ ക്ഷണിച്ചു. വിശ്വാസ വോട്ട് തേടാനും അനുമതി നല്‍കി . ഇതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. കോണ്‍ഗ്രസിന്റെ വാദങ്ങള്‍ തള്ളിയ കോടതി വിശ്വാസ വോട്ടെടുപ്പു നടത്താൻ 2017 മാര്‍ച്ച് 14 ന് ഉത്തരവിടുകയായിരുന്നു.
മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളിലും ഒറ്റക്കക്ഷി വ്യവസ്ഥ നടപ്പായിരുന്നില്ല. മണിപ്പൂരിൽ കോണ്‍ഗ്രസ് 28 സീറ്റും ബിജെപി 21 സീറ്റുമാണ് നേടിയത്. ഭരണത്തിലെത്തിയത് ബി ജെ പി. മേഘാലയയിൽ 59 അംഗ സഭയിൽ കോൺഗ്രസിന് 21 ഉം ബിജെപി ക്കു രണ്ടും.എന്നിട്ടും കോൺഗ്രസ്സിനെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചുമില്ല, ബിജെപി ഭരണത്തിൽ നിന്ന് മാറി നിൽക്കുന്നുമില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here