വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചാല്‍ ഇനി കേസില്ല; നിലവിലെ കേസുകള്‍ റദ്ദാക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം

കൊച്ചി: വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി.

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിലവിലില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.

മൊബൈലില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചു എന്ന് കാട്ടി കേസെടുത്തതിനെതിരെ കാക്കനാട് സ്വദേശി എംജെ സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ വിധി.

മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ പൊലീസ് ആക്ടിലെ 118 (ഇ) വകുപ്പ് അനുസരിച്ച് ഒരാള്‍ അറിഞ്ഞുകൊണ്ട് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായി കണക്കാക്കിയാണ് പൊലീസ് കേസ് എടുക്കാറുള്ളത്. ഇത്തരം കേസുകളില്‍ 1000 രൂപ പിഴയാണ് പൊലീസ് ഈടാക്കിയിരുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതും പരിഗണിച്ചിരുന്നു.

എന്നാല്‍ ഇങ്ങനെ ഫോണില്‍ സംസാരിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെങ്കില്‍ മാത്രമേ പൊലീസ് നടപടി സാധ്യമാകൂവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

മാത്രമല്ല, നിലവിലെ പൊലീസ് ആക്ടില്‍ മൊബൈല്‍ സംസാരം നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥയുമില്ല. ഈ സാഹചര്യത്തില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന വ്യക്തിയെ പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാന്‍ കഴിയില്ലെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

ഇത്തരത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ അതാത് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here