സുപ്രീംകോടതി വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കര്‍ണ്ണാടകയില്‍ വീണ്ടും ബിജെപിയുടേയും ഗവര്‍ണ്ണറുടേയും രാഷ്ട്രീയ കളി.
2011ല്‍ യെദ്യൂരപ്പ സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ 16 വിമത എം.എല്‍.എമാരെ ഒറ്റയടിക്ക് അയോഗ്യരാക്കിയ മുന്‍ സ്പീക്കര്‍ ബൊപ്പയ്യെ പ്രോടെം സ്പീക്കറായി നിയമിച്ചു.
മുതിര്‍ന്ന എം.എല്‍.എമാരെ ഒഴിവാക്കിയാണ് ഗവര്‍ണ്ണര്‍ ബൊപ്പൈഹയെ തിരഞ്ഞെടുത്തത്. ഇതിനെതിരെ കോണ്ഗ്രസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സ്പീക്കറായിരിക്കെ സുപ്രീംകോടതിയുടെ വിമര്‍ശനം ഏറ്റ് വാങ്ങിയളാണ് ബൊപ്പയ്യെന്ന് കോണ്‍ഗ്രസ്.
1983 മുതല്‍ കര്‍ണ്ണാടക നിയമസഭയിലെ അംഗമായ ഏറ്റവും മുതിര്‍ന്ന അംഗവും കോണ്‍ഗ്രസ് എം.എല്‍.എയുമായ ആര്‍.വി.ദേശ്പാണ്ടെ, 85 മുതല്‍ ബിജെപി എം.എല്‍.എ യായ ഉമേഷ് കാട്ടി എന്നിവരെ ഒഴിവാക്കിയാണ് യെദൂരപ്പയുടെ രാഷ്ട്രിയ വിശ്വസ്തനെ ഗവര്‍ണ്ണര്‍ പ്രോടെം സ്പീക്കറായി നിയമിച്ചത്.
രാജ്ഭവനില്‍ നടന്ന ചെറുചടങ്ങില്‍ ബൊപ്പൈഹ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. സാധാരണയായി മുതിര്‍ന്ന അംഗത്തെ നിയമിക്കുകയെന്ന് കീഴവഴക്കം ബിജെപിയും ഗവര്‍ണ്ണറും ലംഘിച്ചു. 2009 മുതല്‍ 2013 വരെ കര്‍ണ്ണാടക നിയമസഭ സ്പീക്കറായിരുന്ന ബൊപ്പയ്യ്ക്ക് യെദൂരപ്പ സര്‍ക്കാരിനെ രണ്ട് തവണ അവിശ്വാസപ്രമേയത്തില്‍ നിന്ന് രക്ഷിച്ചെടുത്ത ചരിത്രമുണ്ട്.
2010ല്‍ യെദൂരപ്പ സര്‍ക്കാരിനെതിരെ ബിജെപിയിലെ 11 വിമത എം.എല്‍.എമാരും അഞ്ച് സ്വതന്ത്ര എം.എല്‍.എമാരും കൊണ്ട് വന്ന അവിശ്വാസപ്രമേയത്തില്‍ നിന്ന് സര്‍ക്കാരിനെ രക്ഷിക്കാന്‍ 16 പേരെയും ഒറ്റയടിക്ക് അയോഗ്യരാക്കിയിട്ടുണ്ട്.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടക്കാന്‍ അന്ന് ശബ്ദ വോട്ടെടുപ്പ് നടത്തി സര്‍ക്കാര്‍ ഭൂരിപക്ഷം മറികടന്നുവെന്നും ബൊപ്പയ്യ പ്രഖ്യാപിച്ചു.
അയോഗ്യരാക്കിയ നടപടി പിന്നീട് സുപ്രീംകോടതിയുടെ നിശിതമായ വിമര്‍ശനത്തിന് ഇടയാക്കി. ഇത് ചൂണ്ടികാണിച്ച് കോണ്‍ഗ്രസ് സ്പീക്കര്‍ നിയമനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. ജസ്റ്റിസ് എ.കെ സിക്രിയുടെ ബഞ്ചില്‍ പ്രോടം സ്പീക്കര്‍ തിരഞ്ഞെടുപ്പിനെതിരെ ഹര്‍ജി നല്‍കി.
അതേസമയം, നാളെ രാവിലെ നിയമസഭ വിളിച്ച് ചേര്‍ക്കാമെന്ന യെദ്യൂരപ്പ ഗവര്‍ണ്ണറെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ ചേരുന്ന സഭ, തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ആദ്യം പൂര്‍ത്തിയാക്കും. സുപ്രീംകോടതി ഉത്തരവ് പ്രകാരം വൈകുന്നേരം നാല് മണിക്കായിരിക്കും വിശ്വാസ വോട്ടെടുപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here