ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബിജെപിയെ ക്ഷണിച്ച ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന് യെച്ചൂരി; ബിജെപിയുടേത് ഏറ്റവും വലിയ പരാജയമെന്ന് മായാവതി; ബിജെപിയെ വിമര്‍ശിച്ചും പരിഹസിച്ചും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍

ദില്ലി: ബിജെപിക്ക് നേരിട്ട കനത്ത തിരിച്ചടിക്കു പിന്നാലെ ബിജെപിയേയും അവരുടെ നേതാക്കളെയും വിമര്‍ശിച്ചും പരിഹസിച്ചും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി.

ബിജെപിയുടെ ക്രിമിനല്‍ അഴിമതി തന്ത്രങ്ങള്‍ പാളുന്ന കാഴ്ചയാണ് കര്‍ണാടകത്തില്‍ കണ്ടതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

ഭൂരിപക്ഷമില്ലാതിരുന്നിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി തെറ്റാണെന്ന് തെളിഞ്ഞെന്നും, ഗവര്‍ണര്‍ വാജുഭായ് വാല രാജിവയ്ക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ബിജെപിയുടെ ക്രമിനല്‍ അഴിമതി തന്ത്രങ്ങള്‍ പാളിയെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

വിധാന്‍ സൗധയിലെ നടപടിക്രമങ്ങള്‍ അവസാനിക്കുന്നതിനു മുന്നേ ദേശീയഗാനാലാപനത്തിന് പോലും നില്‍ക്കാതെ പ്രോടേം സ്പീക്കറും ബിജെപി എംഎല്‍എമാരും സഭവിട്ടത് രാജ്യത്തോടുള്ള ബിജെപിയുടെ പൂച്ഛത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി.

അഴിമതിക്കെതിരെ പോരാടുകയാണെന്ന് പറയുന്ന മോദി തന്നെയാണ് വലിയ അഴിമതികാരനെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലേത്് ജനാധിപത്യത്തിന്റെ വിജയമാണെന്നും, നേതാക്കള്‍ക്ക് ആശംസകളറിയിച്ച് മമതാ ബാനര്‍ജി രംഗത്തെത്തി.

ജനാധിപത്യത്തിന്റെ വിജയത്തിന് ആശംസകളുമായി സിപിഐ നേതാക്കളും രംഗത്തെത്തി. പാവം യെദ്യൂരപ്പ, പാവ കളിക്കാരന്‍ വീണുപ്പോയപ്പോള്‍ പാവയും വീണുടഞ്ഞു എന്നായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസും ജെഡിഎസും കേന്ദ്രത്തിന്റെ ഭീഷണികളെ അതിജീവിച്ചെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി.

ബിജെപിയുടേത് ഏറ്റവും വലിയ പരാജയമാണെന്നും ഭരണഘടനയുടെ ധാര്‍മികത സുപ്രീംകോടതി ഉയര്‍ത്തിപ്പിടിച്ചെന്നും മായാവതി പ്രതികരിച്ചു.

രാഷ്ട്രീയത്തെ വിലക്കുവാങ്ങാനുള്ള മോദി സര്‍ക്കാരിന്റെ ആഗ്രഹത്തിനുള്ള തിരിച്ചടിയാണ് കര്‍ണാടകയിലെ വിജയമെന്ന് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

സത്യം എന്നും വിജയിക്കുമെന്നും സത്യത്തിനു മുന്നില്‍ കള്ളവും ചതിയും നിലനില്‍ക്കില്ലെന്ന് തേജ്വസി യാദവ് വ്യക്തമാക്കി.

ഗവര്‍ണറുടെ പേര് നായ്ക്കള്‍ക്കിടണമെന്ന കോണ്‍ഗ്രസ് നേതാവ് സജ്ഞയ് നിരൂപത്തിന്റെ പ്രതികരണം വിവാദമായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും അഹങ്കാരത്തിനുമുള്ള ഫലമാണ് കര്‍ണാടകയിലുണ്ടായതെന്ന് എകെ ആന്റണി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News