ജെഡിഎസ്-കോണ്‍ഗ്രസ് വിജയം: ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യനീക്കങ്ങള്‍ക്ക് ഉണര്‍വും ഊര്‍ജവുമേകും

ദില്ലി: കര്‍ണ്ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് വിജയം ദേശീയ തലത്തില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യനീക്കങ്ങള്‍ക്ക് ഉണര്‍വും ഊര്‍ജവുമേകുന്നു.

ചലനമറ്റ് കിടന്ന കോണ്‍ഗ്രസ് സംഘടന സംവിധാനം സജീവമായതിന് പുറമെ ബിജെപിക്കെതിരെ ബദല്‍ എന്ന ആശയം പ്രായോഗികമാണന്ന ചിന്ത പ്രാദേശിക സംസ്ഥാന പാര്‍ടികളിലും സജീവമായി.

കന്നട മണ്ണിലെ രാഷ്ട്രീയ പോരാട്ടത്തിന്റെ അലയൊലികള്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഗതിവിഗതികള്‍ നിശ്ചിക്കുന്ന തരത്തില്‍ വളര്‍ന്നിരിക്കുന്നു.

തിരഞ്ഞെടുപ്പ് ഫല ദിവസം മുതല്‍ ബിജെപിയുമായി നേര്‍ക്ക് നേര്‍ പോരാടി ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം പിടിച്ച് വാങ്ങിയ ഭരണം, യുപിയില്‍ മായാവതിഎസ്.പി സഖ്യത്തേയും, ബീഹാറില്‍ ആര്‍ജെഡി പോരാട്ടത്തേയും ജമ്മു കാശ്മീരില്‍ ഒമര്‍ അബ്ദുളയേയും തമിഴ്‌നാട്ടില്‍ ഡി.എം.കെയും ആവേശത്തിലാഴ്ത്തുന്നു.

എന്‍.ഡി.എ മുന്നണി വിട്ട ആന്ധ്രപ്രദേശിലെ ചന്ദ്രബാബു നായിഡും ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിലേയക്ക് കണ്ണെറിയുന്നു.2014ല്‍ പ്രതിപക്ഷ വോട്ടുകള്‍ ചിതറിയതാണ് ബിജെപിയ്ക്ക് അനുകൂലമായതെങ്കില്‍ 2019ല്‍ അതുണ്ടാകില്ല.

പരമ്പരാഗതമായി അനുകൂലമായ ഉത്തരേന്ത്യയ്ക്ക് പുറമെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെല്ലാം പിടിച്ചെടുത്ത ആവേശത്തിലാണ് കര്‍ണ്ണാടകയിലേയ്ക്ക് മോദി എത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിലയിരുത്തി 21 റാലികളില്‍ പങ്കെടുത്ത മോദി, പ്രതിപക്ഷത്തിനെതിരെ വമ്പന്‍ ആരോപണങ്ങളാണ് ഉന്നയിച്ചത്.

അമിത് ഷാ കര്‍ണ്ണാടകയില്‍ ക്യാമ്പ് ചെയ്ത് കാര്യങ്ങള്‍ നിശ്ചയിച്ചു. പക്ഷെ ആ രാഷ്ട്രീയ തന്ത്രങ്ങളെല്ലാം ദക്ഷിണേന്ത്യയുടെ ബിജെപി കവാടമായ കര്‍ണ്ണാടകയുടെ പടിവാതിലില്‍ ഉടഞ്ഞ് വീണത് ഇരുവരേയും ചെറുതായല്ല ഞെട്ടിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇനി ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തും തിരഞ്ഞെടുപ്പില്ലാത്തതിനാല്‍, 2019ന് മുമ്പ് ദക്ഷിണേന്ത്യന്‍ പ്രവേശനമെന്ന് മോഹം പൂട്ടിവയ്ക്കാം.

ഉത്തരേന്ത്യയില്‍ കൈവശമുള്ള രാജസ്ഥാനും, മധ്യപ്രദേശും നിലനിര്‍ത്താന്‍ മടങ്ങിപ്പോകാം. ഭരണവിരുദ്ധ വികാരമുള്ള ഇരുസംസ്ഥാനങ്ങളിലും ഭരണം തുടരാന്‍ ഏറെ വിയര്‍പ്പ് ഒഴുക്കേണ്ടി വരും.

ഇന്ത്യ തിളങ്ങുന്ന എന്ന പരസ്യത്തോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തിയ വാജ്‌പേയ് മാതൃകയില്‍, 2019ലെ തിരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള തീരുമാനത്തില്‍ മോദി ഇനി വിട്ട് വീഴ്ച്ച ചെയ്യും.

ലോക്‌സഭയില്‍ കേവല ഭൂരിപക്ഷമായ 272 സീറ്റിനെക്കാള്‍ 13 സീറ്റുകള്‍ 2014ല്‍ അധികമുണ്ടായിരുന്ന ബിജെപിയ്ക്ക് ഇപ്പോള്‍ ഉള്ളത് രണ്ട് സീറ്റ് കുറഞ്ഞ് 270 മാത്രം. കര്‍ണ്ണാടകയില്‍ എം.എല്‍.എമാരാകാന്‍ യെദൂരപ്പയും, ശ്രീരാമലും രാജി വച്ചതോടെ ലോക്‌സഭയില്‍ ബിജെപി അംഗബലം 270യായി കുറഞ്ഞത്. സഖ്യകക്ഷികളുടെ ബലത്തിലാണ് ഇപ്പോള്‍ മോദി ഭരണം.

അതേസമയം, കോണ്‍ഗ്രസിന്റെ ചലനമറ്റ് കിടന്ന സംഘടനാ സംവിധാനം സജീവമായി. അദ്ധ്യക്ഷനെന്ന് നിലയില്‍ നേരിട്ട ആദ്യ രാഷ്ട്രിയ പ്രതിസന്ധി, അമ്മയുടെ സഹായത്തോടെയാണെങ്കിലും വിജയിക്കാനായത് രാഹുലിനും ആത്മവിശ്വാസം നല്‍കുന്നു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടുന്ന തന്ത്രങ്ങള്‍, സഖ്യസാധ്യതകള്‍ എല്ലാം ഇനി ആത്മവിശ്വാസത്തോടെ എന്‍ഡിഎ വിരുദ്ധ പാര്‍ടികള്‍ക്ക് നിശ്ചയിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News