പ്രഭാവർമ്മ സാംസ്കാരിക പരിപാടികൾ നിർത്തി! കാരണം ഇതാണ്

സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതു നിർത്തിയെന്ന് കവിയും സാംസ്കാരികപ്രവർത്തകനുമായ പ്രഭാവർമ്മ. ഇതിനുള്ള കാരണവും ഒരു ഫെയ്സ് ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ജനങ്ങളെ അറിയിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:

“ഒരു സാംസ്ക്കാരിക സമിതി അവരുടെ സുവർണ ജൂബിലി ഉൽഘാടനം ചെയ്യാൻ ക്ഷണിച്ചു.25,000 രൂപയും യാത്രച്ചെലവും തരും’ (അവിശ്വസനീയമെന്നു തോന്നുന്നവർക്കു ശ്രീ. സൂര്യാ കൃഷ്ണമൂർത്തിയോടു ചോദിക്കാം.അദ്ദേഹം ഇതു സത്യമെന്നു സാക്ഷ്യപ്പെടുത്തും.). ഞാൻ പറഞ്ഞു:

പ്രസംഗത്തിനു പണം വാങ്ങാറില്ല. അതു കൊണ്ട് 25000 വേണ്ട. ആ വ്യവസ്ഥയിൽ പോയി. ഒരു മണിക്കൂർ പ്രസംഗിച്ചു – സമിതിക്കാർ ഹാപ്പി. പോരാനായപ്പോൾ യാത്രച്ചെലവു കവർ പോക്കറ്റിലിട്ടു തന്നു. തുറന്നു നോക്കിയപ്പോൾ 3000 രൂപ. എത്രയാ കാറിന് എന്നു ചോദിച്ചപ്പോൾ ഡ്രൈവർ പറഞ്ഞു: നാലായിരം രൂപ! വഴിയിലെ ആഹാരച്ചെലവ് വേറെ 500 രൂപ! ഇത് ഇന്നു സംഭവിച്ചത്.

“കുറച്ചു നാൾ മുമ്പ് മറ്റൊരു സംഭവം. പ്രസംഗം കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ പാതി വഴിയിൽ ഡ്രൈവർ പറഞ്ഞു “സാർ ഇവിടെ ഇറങ്ങണം. ഈ സ്റ്റോപ്പിൽ നിന്നു ബസ്സ് കിട്ടും. അതെന്താ അങ്ങനെയെന്നു ഞാൻ. ഇവിടെ വരേയ്ക്കുള്ള പൈസയേ സംഘാടകർ തന്നിട്ടുള്ളുവെന്നു ഡ്രൈവർ . മുഴുവൻ തുകയും പറഞ്ഞു വാങ്ങാമായിരുന്നല്ലേ എന്നു ചോദിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു.സെക്രട്ടറിയറ്റിൽ നിന്നു കൂട്ടി. തിരികെ സെക്രട്ടറിയറ്റിലെത്തിച്ചു. വീട്ടിലേക്കുള്ള തുക വേറെ .

ഇനി മറ്റൊന്ന്. പ്രസംഗിക്കാൻ ദൂരേക്കു ട്രയിൻ യാത്ര ഒരു കൂട്ടരുടെ സാംസ്ക്കാരിക സമ്മേളനമാണ്. ട്രയിനിലാകെ ആ കൂട്ടരുമാണ്.എന്റെത് wait listed ticket ഉം. ഞാൻ ഒന്നും ചെയ്യാനില്ലാതെ വെറുതെ അങ്ങനെ നിന്നു. ഒപ്പള്ളവർ ” നാളെ പ്രസംഗ സ്ഥലത്തു കാണാം എന്നു പറഞ്ഞു ഗുഡ് നൈറ്റ് ആയി. ഒരാൾ പോലും പറഞ്ഞില്ല, ആ കാൽക്കൽ അൽപ്പസമയം ഇരുന്നോളൂ എന്ന് .

“മറ്റൊരിക്കൽ തിരുവനന്തപുരത്തു നിന്നു കൊല്ലത്തെ പ്രസംഗത്തിനു യാത്ര. രാവിലെ 11നാണു മീറ്റിങ്ങ്. നേരത്തേ ഇറങ്ങിയിട്ടും ആറ്റിങ്ങൽ ഡീവിയേഷനിൽ ട്രാഫിക് ഒരുക്കിൽ വൈകി. ചാത്തന്നൂരെത്തിയപ്പോൾ മണി 12.30. സംഘാടകനെ വിളിച്ചു ചോദിച്ചു: “ഇനി വരണോ ?”: വേണ്ട എല്ലാം കഴിഞ്ഞു എന്നു മറുപടി. ഡ്രൈവറോടു കാർ തിരിച്ചുവിടാൻ പറഞ്ഞു. തിരികെ എത്തി. എത്രയായി? ഡ്രൈവർ :3000 ! ചെയ്യാത്ത പ്രസംഗത്തിനു കൈ നഷ്ടം- 3000 !

എല്ലാം പോകട്ടെ, ഇന്നു ജൂബിലിസമ്മേളനത്തിനു പോകുന്ന വഴി ” എവിടെയായി എന്നു സംഘാടകർ വിളിച്ചു ചോദിച്ചതു 16 തവണ. തിരിച്ചുപോരുമ്പോൾ എവിടെ എത്തി എന്നു ചോദിക്കാനുണ്ടായത് രണ്ടേ രണ്ടു പേർ മാത്രം. ഭാര്യയും മകളും! ഭാര്യ ഒരു കാര്യം കൂടി ചോദിച്ചു. ഇന്നു ശമ്പളത്തിൽ നിന്ന് എത്ര മാറും?

‘നാട്ടിലൊക്കെ സംസ്കാരം വളരേണ്ടതിന്റെ ആവശ്യകത ഇപ്പോൾ ഒട്ടൊക്കെ മനസ്സിലായിക്കാണുമല്ലൊ. വളരട്ടെ! ഏതായാലും ഇനി ഞാനില്ല ഈ കലാ പരിപാടിക്ക് – ഈ കാര്യം സംഘാടകരാടു പറഞ്ഞിട്ടാ ഇന്നിറങ്ങിയത്. ഞാൻ നിർത്തി!’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here