ഒടുവില്‍ പിന്നില്‍ നിന്ന് കുത്തി വീഴ്ത്തിയവര്‍ക്ക് കൈ കൊടുത്ത് കേരള കോണ്‍ഗ്രസ് എം; മാണിയേയും മകനെയും പിടിച്ചുകെട്ടി പാര്‍ട്ടി കടിഞ്ഞാണ്‍ പിജെ ജോസഫിന്റെ കയ്യില്‍

ഒടുവില്‍ പിന്നില്‍ നിന്ന് കുത്തി വീഴ്ത്തിയവര്‍ക്ക് കൈ കൊടുത്ത് കേരള കോണ്‍ഗ്രസ് എം. ഉപസമതി യോഗത്തിന് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയാണ് തീരുമാനം പ്രഖ്യാപിച്ചത്. മാണിയേയും മകനെയും പിടിച്ചു കെട്ടി പാര്‍ട്ടി കടിഞ്ഞാണ്‍ പിജെ ജോസഫിന്റെ കയ്യില്‍. മാണിയുടെയും മകന്റേയും തീരുമാനങ്ങള്‍ അപ്രസക്തമായി.

ചരല്‍കുന്നിലൂടെ മുന്നണി ബന്ധം വിഛേദിച്ചു പ്രത്യേക ബ്ലോക്കായി നിയമസഭയില്‍. പിന്നീട് ഏത് മുന്നണിയിലേക്ക് ചേക്കേറുമെന്ന ആശങ്ക. ഇടത്തോട്ടും വലത്തോട്ടുമുള്ള ഓട്ടത്തിനൊടുവില്‍ ചെങ്ങന്നൂരിനെ ചൊല്ലി പാര്‍ട്ടിക്കുള്ളിലെ ഭിന്നത. മാണിയുടെ മനഃസാക്ഷിക്കനുസരിച്ച കരുനീക്കങ്ങള്‍ക്കെല്ലാം ചെക്ക് വച്ചത് മറ്റാരുമല്ല…പി ജെ ജോസഫ്.

മാണി വിശ്വസ്തരെ പോലും ചേര്‍ത്ത് നിര്‍ത്തിയുള്ള ജോസഫിന്റെ 21 മാസത്തെ നിശബ്ദ പടയോട്ടത്തില്‍ നിലംപരിശായി മാണിയും മകനും. ഒടുവില്‍ പിന്നില്‍ നിന്ന് കുത്തിയ യു ഡി എഫിന് കൈകൊടുക്കേണ്ട ഗതികേടിലെത്തി കേരളാ കോണ്‍ഗ്രസ് എം.

ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങളാണ് കടിഞ്ഞാണറ്റ കെഎം മാണിയെ വീണ്ടും യുഡിഎഫ് ചേരിയിലേക്ക് അടുപ്പിച്ചത്.

ജൂണില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റടക്കമുള്ള വേണമെന്നടക്കമുള്ള ആവശ്യം മാണി യുഡിഎഫ് നേതാക്കള്‍ക്ക് മുന്നില്‍ വച്ചു. പക്ഷെ ഈ സീറ്റ് പാര്‍ട്ടിയിലെ ഏത് വിഭാഗത്തിന് നല്‍കുമെന്നും മറ്റൊരു കലാപത്തിനും വഴിമരുന്നിടും.

ചരല്‍ക്കുന്ന് കയറുമ്പോള്‍ പാര്‍ട്ടി കടിഞ്ഞാണ്‍ KM മാണിയുടെ കയ്യിലായിരുന്നു. പക്ഷെ കുന്നിറങ്ങിയപ്പോള്‍ കടിഞ്ഞാണിന്റെ അറ്റം പിജെ ജോസഫ് കൈക്കലാക്കി. ഇതോടെയാണ് മാണിയുടെയും മകന്റേയും തീരുമാനങ്ങള്‍ അപ്രസക്തമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here