ക്രിക്കറ്റെന്നും ഫുട്ബോളെന്നും എഴുതിക്കാണിച്ചാല്‍ ആളുകൂടിയിരുന്ന നാട്ടിന്‍പുറങ്ങള്‍ ചുവടുമാറ്റത്തിന്‍റെ വഴിയിലാണ്. പഴമയുടെ ആവേശത്തിലേക്കുള്ള തിരിച്ചു പോക്കിലാണ് ഗ്രാമങ്ങളിലെ പുരുഷാരം. ഓണാഘോഷങ്ങളിലും, ഉത്സവ പറമ്പുകളിലും സീസണ്‍ പ്രകാരം നടന്നു വന്ന കരുത്തിന്‍റെ മത്സരമായിരുന്ന വടംവലിയാണ് ഇപ്പോള്‍ നാട്ടിന്‍പുറങ്ങളിലെ ആവേശം.
ജയസൂര്യയും കൂട്ടരും ആടിത്തകര്‍ത്ത ആട് സിനിമാ പരമ്പരകള്‍ക്ക് പിന്നാലെയാണ് ഷാജിപ്പാപ്പാന്‍ തരംഗം മുക്കിലും മൂലയിലും പടര്‍ന്നു പിടിച്ചത്. കളര്‍മുണ്ടും ചുറ്റി നെഞ്ച് വിരിച്ചുള്ള കറക്കത്തില്‍ മാത്രം ഒതുങ്ങുന്നല്ല തരംഗം. മധ്യ കേരളത്തിലെ നാട്ടിന്‍പുറങ്ങളെല്ലാം വടംവലിയുടെ പുത്തന്‍ ആവേശത്തിലാണ്.
മത്സരം കൊഴുപ്പിക്കാന്‍ പതിനായിരങ്ങള്‍ സമ്മാനമായി നല്‍കിയാണ് സംഘാടകര്‍ ടീമുകളെ കൂട്ടുന്നത്. ഒത്തുകളിയും വാതുവെപ്പും നടക്കാത്ത വടംവലിയുടെ ആവേശത്തിലലിഞ്ഞ് ആയിരങ്ങളാണ് ഓരോ മത്സരവും ആസ്വദിക്കാനെത്തുന്നത്.
തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ മത്സരം നടക്കുന്നത്. ടീമുകളുടെ എണ്ണവും ആവേഷവും കൊഴുക്കുമ്പോള്‍ മത്സരങ്ങൾ പുലർച്ചെ വരെ തുടരും. പ്രാദേശിക ക്ലബുകൾ പ്രഫഷണൽ ടീമുകളെ വാടകക്ക് എടുത്താണ് മത്സരത്തിന് എത്തിക്കുന്നത്. ഒരു പ്രഫഷണൽ ടീമിന് 8000 മുതൽ 25000 വരെയാണ് ചെലവ്.
തൃശ്ശൂർ മൂർക്കനിക്കര റെഡ് സ്റ്റാർ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും ടീമുകളുടെ ഒഴുക്കായിരുന്നു ശ്രദ്ധേയമായത്. നാന്നൂറ്റിയമ്പത് കിലോയില്‍ നടന്ന മത്സരത്തില്‍ മുപ്പത് ടീമുകള്‍ കൊമ്പുകോര്‍ത്തു.
സൗഹൃദ മൂര്‍ക്കനിക്കരയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ സ്റ്റാര്‍വിഷന്‍ വെങ്കിടങ്ങാണ് പതിനായിരം രൂപയുടെ ഒന്നാം സമ്മാനവും, ട്രോഫിയും കരസ്ഥമാക്കിയത്. ഒല്ലൂർ MLA K രാജൻ മത്സരം ഉദ്ഘാടനം ചെയ്തു, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് PR രജിത്ത് അധ്യക്ഷൻ ആയ ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് ചെയർമാൻ എം.കെ സുദർശൻ ,T ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here