കുമ്മനത്തിന്റെ നിലപാട് തള്ളി ബിജെപി കേന്ദ്രനേതൃത്വം; നാളെ ഗവര്‍ണ്ണറായി സത്യപ്രതിജ്ഞ ചെയ്യും

ദില്ലി: മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനത്തേയ്ക്ക് ഇല്ലെന്ന കുമ്മനം രാജശേഖരന്റെ നിലപാട് ബിജെപി കേന്ദ്ര നേതൃത്വം തള്ളി. അതൃപ്ത്തിക്കൊടുവില്‍ കുമ്മനം രാജശേഖരന്‍ നാളെ മിസോറാം ഗവര്‍ണ്ണറായി സത്യപ്രതിജ്ഞ ചെയ്യും.

മിസോറം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം രാജശേഖരന്‍ ദേശീയ നേതാക്കളെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ രാഷ്ട്രപതി നിയമന ഉത്തരവ് പുറത്തിറക്കിയ സാഹചര്യത്തില്‍ മാറ്റാനാകില്ലെന്ന് ബിജെപി ദേശിയ നേതൃത്വം അറിയിച്ചു.

ഇതേ തുടര്‍ന്ന് ഗവര്‍ണ്ണര്‍ സ്ഥാനം ഏറ്റെടുക്കാന്‍ കുമ്മനം രാജശേഖരന്‍ ദില്ലിയില്‍ നിന്നും മിസോറാമിലേയ്ക്ക് യാത്ര തിരിച്ചു.

സമരം ചെയ്യാനും ഒരു ഗവര്‍ണര്‍ ആയി പ്രവര്‍ത്തിക്കാനും അറിയാമെന്ന് തെളിയിക്കേണ്ടത് ഇനി തന്റെ കടമയാണെന്നും പഞ്ചായത്ത് മെമ്പര്‍ പോലുമാവാത്ത താന്‍ ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നത് ഒരു വെല്ലുവിളിയാണെന്നും കുമ്മനം ദില്ലിയില്‍ പ്രതികരിച്ചു.

ബിജെപിയ്ക്കുള്ളിലെ ഗ്രൂപ്പ് വഴക്കാണ് കുമ്മനത്തിന്റെ അദ്ധ്യക്ഷ പദവി തെറിപ്പിച്ചത്. അദ്ധ്യക്ഷ പദവിയിലിരുന്ന സജാവ രാഷ്ട്രിയം നടത്തുന്ന തന്നെ ഗവര്‍ണ്ണറാക്കി വിശ്രമ ജീവിതത്തിന് അയക്കരുതെന്ന് കുമ്മനം ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷായെ അറിയിച്ചു.

പക്ഷെ ഇത് അമിത്ഷായും തള്ളി.2015 ഡിസംബറില്‍ അപ്രതീക്ഷിതമായി ബിജെപി നേതൃത്വത്തിലേക്ക് എത്തിയ കുമ്മനം പടിയിറങ്ങുന്നതും അപ്രതീക്ഷതമായാണ്.

കേരളത്തില്‍ കുമ്മനത്തിന് പകരം ശക്തമായ നേതാവിനെ കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ തീരുമാനം. പാര്‍ടിയില്‍ കുമ്മനത്തിന്റെ എതിര്‍വിഭാഗമായ വി.മുരളീധരനെ സംസ്ഥാന അദ്ധ്യക്ഷ പദവിലിയേയ്ക്ക് കൊണ്ട് വരാനുള്ള നീക്കവും സജീവമാണ്.

ഈ വര്‍ഷം ഒടുവില്‍ മിസോറമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കര്‍ണാടകയില്‍ കണ്ടതുപോലെ ഗവര്‍ണര്‍ വാജുഭായ് വാലയെ ഉപയോഗിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമിച്ച അടവു നയങ്ങള്‍ മിസ്സോറാമിലും കണ്ടേക്കാം. അതിനുവേണ്ടിയാണ് കുമ്മനത്തെ ഗവര്‍ണറായി പരിഗണിച്ചതെന്നും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News