കെവിന്റെ വിലാപയാത്രയ്ക്കു നേരെ അക്രമം നടത്തിയവരെ അറസ്റ്റു ചെയ്യണം: ഡിവൈഎഫ്ഐ

കൊല്ലപ്പെട്ട കെവിന്റെ മൃതശരീരം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ആശുപത്രി പരിസരത്ത് ആക്രമം നടത്തിയ കോൺഗ്രസ്, ബിജെപി പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കുറ്റവാളികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മൃതദേഹം കൊണ്ടുപോയ ജില്ലാ സഹകരണ ബാങ്കിന്റെ ആംബുലൻസിന് അക്രമത്തിൽ കേടുപാടുണ്ടായി. ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെയും അക്രമണം ഉണ്ടായി. തന്റെ മകന്റെ മൃതശരീരം വെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് അക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ്, ബിജെപി നേതാക്കളോട് പരസ്യമായാണ് ഇന്ന് കെവിന്റെ പിതാവ് അഭ്യർത്ഥന നടത്തിയത്.

വൈകാരികമായി കെവിന്റെ അച്ഛൻ ഇവരോട് അഭ്യർത്ഥിച്ചിട്ടും ആശുപത്രി പരിസരത്ത് അക്രമികൾ അഴിഞ്ഞാടി. യുദ്ധമുഖത്തുപോലും ആംബുലൻസുകൾ ആരും അക്രമിക്കാറില്ല. എന്നാൽ കോട്ടയം മെഡിക്കൽ കോളേജ് പരിസരത്തുവെച്ച് ഇവർ ആംബുലൻസിന് നേരെയും കല്ലെറിഞ്ഞു.

കേരളത്തെ നടുക്കിയ ഈ കൊലപാതകത്തിനെതിരെ പോലീസ് ശക്തമായ നിയമനടപടികളാണ് സ്വീകരിച്ചുവരുന്നത്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. ഈ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ അന്വേഷണം നടന്നുവരുന്നു.

പ്രതികളിൽ പലരും അറസ്റ്റിലായികഴിഞ്ഞു. മറ്റ് പ്രതികൾക്കായി ഐജിയുടെ നേതൃത്വത്തിൽ ശക്തമായ അന്വേഷണം തുടരുകയുമാണ്. ഈ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് വേണ്ടി ബിജെപിയും യുഡിഎഫും വ്യാപകമായ അക്രമത്തിനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇന്നലെ മുതൽ ആരംഭിച്ച ഈ അക്രമപരമ്പരകൾ ഇന്നത്തെ ഹർത്താലിന്റെ മറവിൽ വ്യാപകമാക്കുകയാണ്.

നാട്ടിൽ ക്രമസമാധാന പ്രശ്‌നമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് കോൺഗ്രസും ബിജെപിയും. കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ കോട്ടയത്തുക്യാമ്പ് ചെയ്താണ് അക്രമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഇന്നത്തെ അക്രമസംഭവങ്ങളിൽ ഡി.വൈ.എഫ്.ഐ അയ്മനം മേഖലാ ജോ. സെക്രട്ടറി ശരത്, ഏറ്റുമാനൂർ കോടതിപ്പടി യൂണിറ്റ് ജോ. സെക്രട്ടറി ബിനു, മന്നാനം മേഖലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്.

അക്രമപ്രവർത്തനങ്ങൾക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണം. രാഷ്ട്രീയ മുതലെടുപ്പിനും സർക്കാർ വിരുദ്ധ കലാപത്തിനും കോപ്പുകൂട്ടുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഏവരോടും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News